മാധ്യമപ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തിയ അഞ്ചുപേര്‍ കസ്റ്റഡിയില്‍

തലശ്ശേരി/തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോ-ഓഡിനേറ്റിങ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അഞ്ചു പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ആര്‍എസ്എസ്, ശ്രീരാമസേന പ്രവര്‍ത്തകരാണ് പിടിയിലായത്. കണ്ണൂരില്‍ നിന്ന് തലശ്ശേരി ധര്‍മടം സ്വദേശികളായ വികാസ്, വിപേഷ്, ഷിജിന്‍ എന്നിവരാണ് പിടിയിലായത്. ഇവരെ കന്റോണ്‍മെന്റ് പോലിസ് നാളെ കസ്റ്റഡിയില്‍ വാങ്ങും. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാരിഷിനെ ഷാഡോ പോലിസ് കഴക്കൂട്ടത്തു നിന്നും പിടികൂടി. തൃശൂരില്‍ നിന്ന് വെള്ളാങ്കല്ലൂര്‍ സ്വദേശി രാംദാസാണ് കസ്റ്റഡിയിലായത്. വധഭീഷണി, സ്ത്രീകള്‍ക്കെതിരേ മോശമായ പ്രചാരണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഘധ്വനിയെന്ന വാട്‌സ്ആപ്പ് ഗ്രൂപ്പു വഴിയാണ് ഭീഷണി സന്ദേശവും നമ്പറും പ്രചരിപ്പിച്ചതെന്ന് പിടിയിലായ രാരിഷ് മൊഴി നല്‍കിയിട്ടുണ്ട്. ഗൂഡാലോചന കണ്ടെത്താന്‍ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും മറ്റ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it