kozhikode local

മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍  കൂട്ടിരിപ്പുകാര്‍ക്ക് വിശ്രമമന്ദിരം ഒരുങ്ങി

കോഴിക്കോട്: മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ കൂട്ടിരിപ്പുകാര്‍ക്ക് വിശ്രമമന്ദിരം ഒരുങ്ങി. എ പ്രദീപ്കുമാര്‍ എംഎല്‍എയുടെ വികസന ഫണ്ടില്‍ നിന്ന് 1.6 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. മൂന്നു നില കെട്ടിടത്തില്‍ താഴെ നിലയില്‍ കഫ്റ്റീരിയയും മെഡിക്കല്‍ ഷോപ്പും സ്റ്റേഷനറി കടയുമാണ് പ്രവര്‍ത്തിക്കുക. മുകളിലെ രണ്ടു നിലകളില്‍ ഡോര്‍മെറ്ററിയാണ്.
രണ്ടു നിലകളിലായി 200 പേര്‍ക്ക് വിശ്രമിക്കാം. രണ്ടു ഡോര്‍ മെറ്ററിയിലും എട്ടു ടോയ്‌ലെറ്റുകളും പത്ത് വാഷ് ബേസിനുകളുമുണ്ട്. ഡോര്‍മെറ്ററിക്ക് പുറത്ത് വാര്‍ഡന് കഴിയാനുള്ള റൂമും ഇരുനിലകളും ഒരുക്കിയിട്ടുണ്ട്. താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനിന് എട്ടു വാഷ് ബേസിനുകളും രണ്ട് ബാത്ത് റൂമുകളുമുണ്ട്. ഭക്ഷണം തയാറാക്കിയത് വിതരണം ചെയ്യാനുള്ള സ്ഥലവും ഒരുക്കിയിട്ടുണ്ട്. നിലവില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ സ്ത്രീകളെയല്ലാതെ കൂട്ടു നില്‍ക്കാന്‍ അനുവദിക്കില്ല. സ്ത്രീകള്‍ക്ക് സഹായത്തിനു നില്‍ക്കുന്ന പുരുഷന്‍മാര്‍ ആശുപത്രിക്കു പുറത്ത് പോര്‍ട്ടിക്കോയില്‍ കൂടി നില്‍ക്കുകയാണ് ചെയ്യുക. കിടക്കാനും മറ്റും സൗകര്യമില്ലാത്തതിനാല്‍ നിലത്ത് കടലാസ് വിരിച്ച് കൊതുകുകടിയും കൊണ്ട് കിടക്കാറാണ് പതിവ്.
ഡോര്‍മെറ്ററി തയാറാക്കുന്നതോടെ ഈ പ്രശ്‌നത്തിന് ആശ്വാസമാവും. ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും ഒരു പോലെ ബുദ്ധിമുട്ടുന്നതിന് പരിഹാരമായാണ് കാന്റീനും ഒരുങ്ങുന്നത്. മെഡിക്കല്‍ ഷോപ്പും സ്റ്റേഷനറി കടയും തുടങ്ങുന്നതിനാല്‍ ആളുകള്‍ക്ക് മരുന്നിനും മറ്റു സാധനങ്ങള്‍ക്കും റോഡ് മുറിച്ചു കടക്കേണ്ടിയും വരില്ല. 7000 ചതുരശ്ര അടി വിസ്ത്രീര്‍ണമുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്‌സാണ് കരാര്‍ ഏറ്റെടുത്തത്. കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ നനഞ്ഞ തുണികള്‍ ഉണക്കാനുള്ള സൗകര്യത്തിനായി ഷീറ്റ് ഇട്ടിട്ടുണ്ട്. 2015 ജനുവരിയിലാണ് കെട്ടിടത്തിന്റെ തറക്കല്ലിട്ടത്. 2016 ഫെബ്രുവരി അവസാനം കെട്ടിടം കൂട്ടിരിപ്പുകാര്‍ക്ക് തുറന്നു കൊടുക്കും.
Next Story

RELATED STORIES

Share it