മാതൃകാ പെരുമാറ്റച്ചട്ടം വികസനത്തിനു തടസ്സം; ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിനെ കക്ഷിചേര്‍ത്തു

കൊച്ചി: സംസ്ഥാനത്ത് മാതൃകാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത് വികസന പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമാവരുതെന്ന് കാട്ടി നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിനെ കക്ഷിചേര്‍ത്തു. അവസാന ഘട്ടത്തില്‍ മാത്രം തിരഞ്ഞെടുപ്പു നടക്കുന്ന കേരളത്തില്‍ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതു വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലാ പഞ്ചായത്ത് അടിമാലി ഡിവിഷന്‍ അംഗം ഇന്‍ഫന്റ് തോമസ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് സര്‍ക്കാരിനെ കക്ഷിചേര്‍ക്കാന്‍ അനുമതി നല്‍കിയത്.
അവസാന ഘട്ടമായ മെയ് 16നു മാത്രം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് ഏപ്രില്‍ ഒന്നുമുതല്‍ പെരുമാറ്റച്ചട്ടം നടപ്പാക്കിയാല്‍ മതിയെന്ന് ഉത്തരവിടണമെന്ന ആവശ്യമാണ് ഹരജിക്കാരന്‍ ഉന്നയിച്ചിരുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മൂന്നാഴ്ച മുമ്പാണ് പെരുമാറ്റച്ചട്ടം നിലവില്‍ വരേണ്ടത്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം വരുന്നത് ഏപ്രില്‍ 22നാണെന്നിരിക്കെ ഏപ്രില്‍ ഒന്നിനുമുമ്പ് പെരുമാറ്റച്ചട്ടം സംസ്ഥാനത്തു നടപ്പാക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദം.
സര്‍ക്കാര്‍ വര്‍ഷംതോറും പാസാക്കുന്ന പദ്ധതികളിലൂടെ അനുവദിക്കുന്ന ഫണ്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും വിനിയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കേണ്ടതില്ലാത്ത പദ്ധതികളാണിവ. ദുരുദ്ദേശ്യപരമായോ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചോ ഈ ഫണ്ട് ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തില്ല.
എന്നാല്‍, പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ ഈ ഫണ്ട് പോലും വിനിയോഗിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ കേസില്‍ ശരിയായ ഗുണഫലമുണ്ടാവാന്‍ സര്‍ക്കാരിനെക്കൂടി കക്ഷിചേര്‍ക്കേണ്ടത് അനിവാര്യമാണെന്നായിരുന്നു ഹരജിക്കാരന്റെ വാദം. കക്ഷിചേരാന്‍ അനുവദിച്ച കോടതി ഇതു സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ഉത്തരവിട്ടു. എന്നാല്‍, വോട്ടര്‍മാരെ സ്വാധീനിക്കാനിടയുള്ള പുതിയ പദ്ധതികള്‍ക്കും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും മാത്രമാണ് പെരുമാറ്റച്ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ ഈ കാലയളവില്‍ വിലക്കുള്ളതെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. നിലവിലെ റോഡ്, സ്‌കൂള്‍ കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ പതിവ് അറ്റകുറ്റപ്പണിക്കു തടസ്സമില്ല. സാധാരണ നടപടികള്‍ പാലിച്ചും നിയമാനുസൃതമായും ഇവ നടപ്പാക്കുന്നതില്‍ തെറ്റില്ല. പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു മുമ്പ് കരാര്‍ നടപടികളുള്‍പ്പെടെ പൂര്‍ത്തിയായ പ്രവൃത്തികള്‍ തുടരുന്നതിലും തടസ്സമില്ല.
ഫണ്ട് പൂര്‍ണമായും അനുവദിച്ച പ്രവൃത്തികള്‍, ഭരണപരവും സാങ്കേതികവുമായ അനുമതി ലഭിച്ചവ, കരാര്‍ ബാധ്യത പ്രകാരം നിശ്ചിത ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ ബാധ്യസ്ഥമായവ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമില്ല. ഇവയിലേതെങ്കിലും നടപടികള്‍ പൂര്‍ത്തിയാവാത്തപക്ഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കമ്മീഷന്റെ അനുമതി തേടണമെന്നും സത്യവാങ്മൂലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it