മാതാപിതാക്കളടക്കം അഞ്ച്‌പേരെ വെട്ടിയ യുവാവ് തൂങ്ങിമരിച്ചു

ബദിയടുക്ക(കാസര്‍കോട്): മാതാപിതാക്കളടക്കം കുടുംബത്തിലെ അഞ്ചുപേരെ വെട്ടിപ്പരിക്കേല്‍പിച്ച ശേഷം ഐടി ഉദ്യോഗസ്ഥനായ യുവാവ് മരത്തില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ നെക്രാജെയിലാണ് സംഭവം.
കോയമ്പത്തൂരിലെ ഐടി ഉദ്യോഗസ്ഥനായ നെക്രാജെ ചാത്തപ്പാടി വോര്‍കൂഡ്‌ലുവിലെ അശ്വിന്‍ കല്ലൂരായ(24)യാണ് തൂങ്ങിമരിച്ചത്. മകന്റെ വെട്ടേറ്റ പിതാവ് ശ്രീഹരി കല്ലൂരായ(57), മാതാവ് ലത(48), അമ്മൂമ്മ സുഗുണമ്മ(80), മാതാവിന്റെ സഹോദരി വനജാക്ഷി(55), മകള്‍ സുമ(26) എന്നിവരെ സാരമായ പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബംഗളൂരുവില്‍ എന്‍ജിനീയറിങ് കോഴ്‌സ് കഴിഞ്ഞ് കോയമ്പത്തൂരിലെ സ്വകാര്യ ഐടി സ്ഥാപനത്തില്‍ ജോലി ചെയ്തുവരുകയായിരുന്ന അശ്വിന്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഇടയ്ക്കിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന അശ്വിനെ ചികില്‍സയ്ക്കായി കൊണ്ടുപോകാനിരിക്കെയാണ് സംഭവം. ആക്രമണത്തിനു ശേഷം വീട്ടില്‍നിന്നിറങ്ങിപ്പോയ അശ്വിനെ മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Next Story

RELATED STORIES

Share it