മഹാരാഷ്ട്ര സ്വദേശി കുത്തേറ്റ് മരിച്ചു:സുഹൃത്ത് പിടിയില്‍

പുത്തനത്താണി: സ്വര്‍ണാഭരണ നിര്‍മാണ തൊഴിലാളിയായ മഹാരാഷ്ട്ര സ്വദേശി കുത്തേറ്റു മരിച്ചു. ഇന്നലെ രാവിലെ 8.30ഓടെ പുത്തനത്താണിയിലാണു സംഭവം. മഹാരാഷ്ട്ര സഗ്ലി സ്വദേശി ജാദവ് ഹൗസിലെ താനാജിയുടെ മകന്‍ മധുകര്‍ എന്ന സഞ്ജയ് (42) ആണു മരിച്ചത്. സംഭവത്തില്‍ സുഹൃത്തും സ്വര്‍ണാഭരണ നിര്‍മാണ തൊഴിലാളിയുമായ എടപ്പാള്‍ കാലൊടി സ്വദേശിയും രണ്ടത്താണിയില്‍ താമസക്കാരനുമായ രാജനെ(64) കല്‍പ്പകഞ്ചേരി പോലിസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ: രാജന്‍ തിരൂരിലെ ഒരു ജ്വല്ലറിയിലേക്ക് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ചു കൊടുക്കുന്ന തൊഴിലാളിയാണ്. സഞ്ജയ്‌യുടെ പക്കല്‍നിന്നാണ് രാജന്‍ സ്വര്‍ണം ഉരുക്കലും കളറിങും ചെയ്തിരുന്നത്. മൂന്നു മാസം മുമ്പ് സഞ്ജയ് രാജന്റെ വീട്ടിലെത്തിയിരുന്നു. അന്ന് രാജന്‍ ജ്വല്ലറിയിലേക്ക് ഉണ്ടാക്കിവച്ചിരുന്ന അഞ്ച് പവന്റെ വള കാണാതായിരുന്നു. ഈ സംഭവത്തില്‍ രാജന് സഞ്ജയ്‌യെ സംശയമുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. കൃത്യം സമ്മതിച്ച സഞ്ജയ് വളയുടെ തുക നല്‍കാമെന്നു പറഞ്ഞിരുന്നെങ്കിലും കൊടുത്തില്ല. ഞായറാഴ്ച വൈകീട്ട് തുക ഉറപ്പായും നല്‍കാം എന്നു പറഞ്ഞിരുന്നെങ്കിലും കിട്ടാത്തതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ 8 മണിയോടെ രാജന്‍ തിരൂര്‍ റോഡിലുള്ള സഞ്ജയുടെ കടയില്‍ എത്തുകയും ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും രാജന്‍ കത്തികൊണ്ട് സഞ്ജയുടെ വയറിനു കുത്തുകയും ചെയ്യുകയായിരുന്നു. കടയില്‍ നിന്ന് ഇരുവരും ഇറങ്ങിയോടി. സഞ്ജയ് തളര്‍ന്നു വീണതോടെ രാജനെ നാട്ടുകാര്‍ പിടികൂടി. കുത്തേറ്റ് കുടല്‍ പുറത്തുചാടിയ നിലയിലായിരുന്ന സഞ്ജയ്‌യെ നാട്ടുകാര്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വളാഞ്ചേരി സിഐ കെ ജി സുരേഷ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. കല്‍പ്പകഞ്ചേരി പോലിസ് കസ്റ്റഡിയിലുള്ള രാജന്റെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. അനുശയയാണ് സഞ്ജയ്‌യുടെ മാതാവ്. ഭാര്യ: നിര്‍മല. മക്കള്‍: മനീഷ, കാജല്‍, അക്ഷയ്, ജീവന്‍, ജ്യോതി.
Next Story

RELATED STORIES

Share it