Flash News

മല്യയെ തിരിച്ചെത്തിക്കാന്‍ ഇഡി നടപടി തുടങ്ങി

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ മദ്യരാജാവ് വിജയ് മല്യയെ രാജ്യത്ത് തിരിച്ചുകൊണ്ടുവരുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി തുടങ്ങി. ഇക്കാര്യമാവശ്യപ്പെട്ട് ഇഡി അധികൃതര്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. മല്യക്കെതിരേ കോടതി ജാമ്യമില്ലാവാറന്റ് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് ഇഡി നീക്കം. മുംബൈ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് പ്രകാരം രാജ്യസഭാ എംപി കൂടിയായ മല്യക്കെതിരേ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് ഉടന്‍തന്നെ സിബിഐക്കും ഇഡി കത്തെഴുതുമെന്ന് അധികൃതര്‍ അറിയിച്ചു. ഒരാഴ്ച മുമ്പാണ് വിദേശകാര്യ മന്ത്രാലയം മല്യയുടെ പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തത്. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ വിദേശ മന്ത്രാലയം ബ്രിട്ടന്റെ സഹായത്തോടെ മല്യയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടി തുടങ്ങുമെന്നും അധികൃതര്‍ സൂചിപ്പിച്ചു. ജാമ്യമില്ലാവാറന്റും പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തതും മല്യയെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കാന്‍ മതിയായ കാരണങ്ങളാണെന്നും അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ച് 2ന് ഇന്ത്യ വിട്ട മല്യ ബ്രിട്ടനിലാണെന്നാണ് കരുതുന്നത്. അതിനിടെ ഹൈദരാബാദ് കോടതി ഒരു ചെക്ക് കേസില്‍ മല്യ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ജിഎംആര്‍ ഹൈദരാബാദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിവിധി. എന്നാല്‍, കോടതി ശിക്ഷ പ്രഖ്യാപിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എച്ച് സുധാകര്‍ റാവു പറഞ്ഞു. ശിക്ഷ മെയ് അഞ്ചിന് വിധിക്കുമെന്നാണ് കരുതുന്നതെന്ന്് ജിഎംആറിന്റെ അഭിഭാഷകന്‍ അശോക് റെഡ്ഡി അറിയിച്ചു. ജിഎംആറിന് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ചെയര്‍മാനായ വിജയ് മല്യയും കമ്പനികളുടെ മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥനും 50 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നല്‍കിയെന്നാണ് കേസ്.  ഇവര്‍ക്കെതിരേ കോടതി നേരത്തേ ജാമ്യമില്ലാവാറന്റ് പുറപ്പെടുവിച്ചിരുന്നു. 9,000 കോടി രൂപ ബാങ്ക് വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തതിന് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷറിനെതിരേ മറ്റൊരു കേസും നിലവിലുണ്ട്.
Next Story

RELATED STORIES

Share it