Districts

മന്ത്രി ബാബുവിനു സെക്രട്ടേറിയറ്റിലെത്തി 50 ലക്ഷം നല്‍കിയെന്ന് ബിജു രമേശ്

കൊച്ചി: മാണിക്കു ശേഷം മന്ത്രി കെ ബാബുവിനെതിരേ കുരുക്കു മുറുക്കി ബിജു രമേശ്. ബാബുവിനെതിരേ ഉടന്‍ തന്നെ കേസ് ഫയല്‍ ചെയ്യുമെന്ന് ബിജു രമേശ് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈയാഴ്ചയോ അടുത്തയാഴ്ചയോ സിവിലും ക്രിമിനലുമായി കേസ് ഫയല്‍ ചെയ്യും. ഇതിന്റെ രേഖകള്‍ തയ്യാറാക്കിക്കഴിഞ്ഞു.
ബാബുവിനെതിരേ താന്‍ അഴിമതി ആരോപണം ഉന്നയിച്ചപ്പോള്‍ ബാബുവിനെ ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ നിരവധി അടുത്ത ആളുകള്‍ തന്നെ സമീപിച്ചു. താന്‍ തന്നെയാണ് ബാബുവിനു സെക്രട്ടേറിയറ്റിലെ അദ്ദേഹത്തിന്റെ ഓഫിസില്‍ 50 ലക്ഷം രൂപ എത്തിച്ചുനല്‍കിയത്. നേരത്തേയും ബാബുവിനു പണം നല്‍കിയിട്ടുണ്ട്. ബാബു തങ്ങളെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചത് 30 ലക്ഷം രൂപയാണ് ബജറ്റില്‍ ബാര്‍ ലൈസന്‍സ് ഫീസ് നിശ്ചയിച്ചിരിക്കുന്നതെന്നാണ്. എന്നാല്‍, സര്‍ക്കാര്‍ പ്രീബജറ്റില്‍ നിര്‍ദേശിച്ചിരുന്നത് 22 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമാക്കാനായിരുന്നു. അതാണ് 30 ലക്ഷമെന്ന് ബാബു പറഞ്ഞത്. ഉദ്യോഗസ്ഥര്‍ 30 ലക്ഷമാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നും നിങ്ങള്‍ പത്തു കോടി മാറ്റിവയ്ക്കൂ, 30 എന്നത് താന്‍ 23 ലക്ഷമാക്കിത്തരാമെന്നുമാണ് ബാബു തങ്ങളോട് പറഞ്ഞത്.
ബാബുവിനു 10 കോടി രൂപ നല്‍കാനായി തങ്ങള്‍ പണം പിരിച്ചു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ 50 ലക്ഷം രൂപ താനും തന്റെ ഓഫിസിലെ ജനറല്‍ മാനേജറും ചേംബറിന്റെ വൈസ് പ്രസിഡന്റായിരുന്ന മുഹമ്മദ് റസീഫും ചേര്‍ന്നാണ് കൊണ്ടുപോയി നല്‍കിയത്. ബാബുവിനെ ഓഫിസില്‍ എത്തി കണ്ട് കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സെക്രട്ടറി സുരേഷ് പൈ അടുത്ത മുറിയിലുണ്ടെന്നും പണം അദ്ദേഹത്തെ ഏല്‍പിക്കാനും പറഞ്ഞു. പണം ഏല്‍പിച്ചിട്ട് താഴെയെത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ സുരേഷ് പൈ തങ്ങള്‍ കൊടുത്ത പണമടങ്ങിയ ബാഗ് ബാബുവിന്റെ കാറില്‍ കൊണ്ടുവന്നുവയ്ക്കുന്നതും കണ്ടു. ബാക്കിയുള്ള പണം നല്‍കിയിരിക്കുന്നത് പോളക്കുളം കൃഷ്ണദാസ് വഴിയാണ്.
ബാബുവിനെതിരേ താന്‍ നല്‍കിയ മൊഴി പോലും വേണ്ട രീതിയില്‍ രേഖപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. ഇതിന്റെ കാര്യം അന്വേഷിച്ചപ്പോള്‍, വിന്‍സന്‍ എം പോളിന്റെ നിര്‍ദേശമുണ്ടെന്നായിരുന്നു മറുപടി. ബാബുവിന്റെ വിഷയത്തിലേക്ക് കൂടുതല്‍ കടക്കേണ്ടെന്നാണ് നിര്‍ദേശമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞതായും ബിജു രമേശ് ആരോപിച്ചു.
Next Story

RELATED STORIES

Share it