മന്ത്രി അടൂര്‍ പ്രകാശ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേ ത്വരിത പരിശോധന

കൊച്ചി: സന്തോഷ് മാധവനില്‍ നിന്നു സര്‍ക്കാര്‍ ഏറ്റെടുത്ത മിച്ചഭൂമി സ്വകാര്യ ഐടി കമ്പനിക്ക് വിട്ടു നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി അടൂര്‍ പ്രകാശ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേ ത്വരിത പരിശോധന. ആര്‍എംഇസഡ് എന്ന കമ്പനിക്ക് 112 ഏക്കര്‍ മിച്ചഭൂമിയില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് കളമശ്ശേരി സ്വദേശി ജി ഗിരീഷ് ബാബു നല്‍കിയ ഹരജിയിലാണ്  മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. മന്ത്രി അടൂര്‍ പ്രകാശിനെക്കൂടാതെ റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത, സ്ഥലം ഉടമ സന്തോഷ് മാധവന്‍, ആര്‍എംഇസഡ് ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ്, കമ്പനി മാനേജിങ് ഡയറക്ടര്‍ ബി എം ജയശങ്കര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്താനാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശം. ഏപ്രില്‍ 25നകം റിപോര്‍ട്ട് സമര്‍പ്പിക്കണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒന്നാം എതിര്‍കക്ഷിയാക്കിയിരുന്നെങ്കിലും അദ്ദേഹത്തിന് ഇടപാടു സംബന്ധിച്ച് അറിവുള്ളതായി കരുതുന്നില്ലെന്നു വ്യക്തമാക്കിയ കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി.മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത എറണാകുളം വടക്കന്‍ പറവൂരിലെ 95.44 ഏക്കര്‍ നിലവും തൃശൂര്‍ കൊടുങ്ങല്ലൂര്‍ മടത്തുംപടി വില്ലേജിലെ 32.41 ഏക്കര്‍ നിലവുമാണ് ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ ആര്‍എംഇസഡ് ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിന് കൈമാറിയത്. ഇതിനുവേണ്ടി ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് അനുവദിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it