മന്ത്രിക്ക് വ്യാജ ചിട്ടിക്കമ്പനി ഉടമ വക കാര്‍ സമ്മാനം; ഒഡീഷ മുഖ്യന് മൗനം

ഭുവനേശ്വര്‍: വ്യാജ ചിട്ടിക്കമ്പനിയില്‍ നിന്ന് ഒഡീഷ ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി സഞ്ജയ് ദാസ് ബര്‍മ കാര്‍ സമ്മാനമായി സ്വീകരിച്ചതു വിവാദമായി. എന്നാല്‍, ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് മൗനം തുടരുകയാണ്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായി രംഗത്തെത്തിയ കോണ്‍ഗ്രസ് ഏപ്രില്‍ 26ന് പ്രതിഷേധം തെരുവിലേക്ക് വ്യാപിപ്പിക്കുമെന്നു പ്രഖ്യാപിച്ചു. ചിട്ടിക്കമ്പനി മന്ത്രിയുടെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള അഞ്ച് കമ്പനികളില്‍ പണം നിക്ഷേപിച്ചതായും ഇക്കാര്യം സിബിഐ അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് പാര്‍ട്ടി തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രസാദ് ഹരിചന്ദന്‍ അറിയിച്ചു. ആരോപണവിധേയനായിരിക്കെ മന്ത്രിയായി തുടരാന്‍ അദ്ദേഹത്തിന് ധാര്‍മികമായി അവകാശമില്ല. സിബിഐ അന്വേഷിക്കുന്ന വിവാദമായ ചിട്ടി അഴിമതിക്കേസില്‍ പിടികൂടുന്നതിനു മുമ്പ് അദ്ദേഹം സ്ഥാനമൊഴിയണമെന്നും ഹരിചന്ദന്‍ പറഞ്ഞു.
എന്നാല്‍, പ്രതിഷേധക്കാര്‍ക്ക് അതിനുള്ള ഭരണഘടനാപരമായ അവകാശമുണ്ടെന്ന് ബിജെഡി വക്താവ് ശശിഭൂഷണ്‍ അറിയിച്ചു. ജനങ്ങള്‍ തങ്ങളുടെ കൂടെയുണ്ടെന്നും വിവാദം നേരിടാന്‍ പാര്‍ട്ടി സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്‍ഥ തത്വ ഗ്രൂപ്പ് ചിട്ടിക്കമ്പനി സിഎംഡി പ്രതീപ് സേഥിയില്‍ നിന്ന് ദാസ്ബര്‍മ കാര്‍ സമ്മാനമായി സ്വീകരിച്ചുവെന്നാണ് ആരോപണം. സിബിഐ അറസ്റ്റ് ചെയ്ത സേഥി ഇപ്പോള്‍ ജയിലിലാണ്.
ആരോപണം നിഷേധിച്ച ദാസ്ബര്‍മ കാറിന്റെ ഉടമസ്ഥത തെളിയിക്കുന്ന രേഖകളും സിബിഐ മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. സേഥിയില്‍ നിന്നു കാര്‍ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ദാസ്ബര്‍മയും കുടുംബാംഗങ്ങളും ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെയും രേഖകള്‍ ഹാജരാക്കാന്‍ സിബിഐ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it