മദ്യനയം: ഹിതപരിശോധനയ്ക്ക് സര്‍ക്കാര്‍ തയ്യാറുണ്ടോയെന്ന് സുധീരന്‍

തിരുവനന്തപുരം: മദ്യനയ രൂപീകരണത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യസന്ധമായ റഫറണ്ടത്തിനു തയ്യാറാവുമോയെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ലോക ലഹരിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു സുധീരന്‍.
സ്വാര്‍ഥ താല്‍പര്യമുള്ള കക്ഷികളുടെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കാതെ കൃത്യമായ അജണ്ടയും മാര്‍ഗനിര്‍ദേശങ്ങളും തയ്യാറാക്കി മദ്യവര്‍ജനമോ മദ്യനിരോധനമോ വേണ്ടത് എന്ന ഒറ്റ അജണ്ട വച്ച് ജനഹിത പരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോയെന്ന് സുധീരന്‍ വെല്ലുവിളിച്ചു.
മദ്യലോബിയുമായി സംയുക്തമായി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് മദ്യനയ രൂപികരണത്തില്‍ ജനാഭിപ്രായം തേടുമെന്ന് സര്‍ക്കാര്‍ പറയുന്നത്. മദ്യലോബിയുമായി അവിശുദ്ധ ബന്ധമാണ് സിപിഎമ്മിനുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പു സമയത്ത് അവര്‍ മദ്യലോബിയുമായി ധാരണയിലെത്തി ചില ഉറപ്പുകള്‍ നല്‍കി. അതു നടപ്പാക്കുന്നതിന്റെ ഭാഗമാണ് പുതിയ മദ്യനയത്തിന്റെ ശ്രമം.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആദ്യം സിപിഎമ്മിന്റെ ഈ നിലപാടിനെ എതിര്‍ത്തിരുന്നു. എന്നാല്‍, പിന്നീട് സംസ്ഥാന ഘടകത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി യെച്ചൂരിക്ക് തീരുമാനം മാറ്റേണ്ടിവന്നു. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിനു ഗുണഫലങ്ങളില്ല എന്ന വ്യാജപ്രചാരണം സിപിഎമ്മിന്റെ ഭാഗത്തു നിന്ന് വന്നുകൊണ്ടിരിക്കുന്നു.
സര്‍ക്കാരിന്റ നയപ്രഖ്യാപന വേളയില്‍ പോലും ഗവര്‍ണറെക്കൊണ്ട് അതു പറയിപ്പിക്കുകയും ചെയ്തു. എന്നാല്‍, യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഗുണഫലം സമൂഹത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് സുധീരന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it