മദ്യനയം: വസ്തുതകള്‍ വളച്ചൊടിക്കരുത്

കെ ബാബു (എക്‌സൈസ് മന്ത്രി)

2014-15ലെ മദ്യനയം പ്രഖ്യാപിച്ച് ഉത്തരവായത് 2014 ആഗസ്ത് 22നാണ്. പ്രസ്തുത ഉത്തരവിന്റെ അഞ്ചാം പേജില്‍ ഒന്നാം നമ്പറായി ഇങ്ങനെ പറയുന്നു. 'ഇനി മുതല്‍ അഞ്ച് സ്റ്റാര്‍ ഹോട്ടലുകള്‍ക്കു മാത്രമേ ലൈസന്‍സുകള്‍ അനുവദിക്കുകയുള്ളൂ.' എല്ലാവരും വായിച്ചു ചര്‍ച്ച ചെയ്ത ഈ ഭാഗം ഇപ്പോള്‍ എന്തിനാണു കണ്ടില്ലെന്നു നടിക്കുന്നത്? പൊതുജനത്തെ കബളിപ്പിക്കുന്ന ഈ 'ആടിനെ പട്ടിയാക്കല്‍' പരിപാടി രാഷ്ട്രീയ അന്തസ്സിനു ചേര്‍ന്നതല്ല.
2014 ആഗസ്ത് 22നു ശേഷം ഇതുവരെ എട്ടു പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു ബാര്‍ ഹോട്ടലുകള്‍ അനുവദിച്ചു എന്നതു സത്യമാണ്. ആരും അതു നിഷേധിക്കുന്നില്ല; രണ്ടു വര്‍ഷത്തിനിടെ പല ഘട്ടങ്ങളിലായി നല്‍കിയ ബാര്‍ ലൈസന്‍സ് നേരത്തേ തന്നെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതാണ്. ഇപ്പോള്‍ ഇതു വിവാദമാക്കുന്നതു രാഷ്ട്രീയ ലക്ഷ്യം ഉദ്ദേശിച്ചാണെന്നതു സ്പഷ്ടം.
എല്‍ഡിഎഫ് ഭരിച്ചിരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഈ ഹോട്ടലുകള്‍ക്കു നിരാക്ഷേപ പത്രം (എന്‍ഒസി) നല്‍കിയിട്ടുണ്ട്. വൈത്തിരി വില്ലേജ് റിസോര്‍ട്ടിന്റെ ബാര്‍ ലൈസന്‍സ് അപേക്ഷയ്ക്ക് എന്‍ഒസി നല്‍കിയത് എല്‍ഡിഎഫ് ഭരണസമിതിയാണ്. ആലപ്പുഴ റമദയുടെ അപേക്ഷയിലും എന്‍ഒസി നല്‍കിയതു നഗരസഭയുടെ മുന്‍ എല്‍ഡിഎഫ് ഭരണസമിതി തന്നെ. വയലാര്‍ വസുന്ധര സരോവരത്തിന് എന്‍ഒസി നല്‍കിയതും സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള മുന്‍ എല്‍ഡിഎഫ് ഭരണസമിതിയാണ്.
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം, ബഹു. ഹൈക്കോടതി, സുപ്രിംകോടതി ഉത്തരവുകള്‍, വിദേശമദ്യ ചട്ടങ്ങള്‍, അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിരാക്ഷേപ പത്രം എന്നിവയുടെ അടിസ്ഥാനത്തിലാണ് എട്ടു പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയത്. ഈ ഹോട്ടലുകള്‍ക്ക് ഫൈവ് സ്റ്റാര്‍ പദവി അനുവദിച്ചതു കേന്ദ്ര സര്‍ക്കാരാണ്. ഈ എട്ടു ബാര്‍ ലൈസന്‍സുകളും ഒരുമിച്ചു നല്‍കിയിട്ടുള്ളതല്ല. 2015-16 വര്‍ഷങ്ങളില്‍ വിവിധ സമയങ്ങളിലായാണ് എട്ടു ബാര്‍ ലൈസന്‍സുകളും അനുവദിച്ചത്.
സര്‍ക്കാരിന്റെ 2014-15ലെ മദ്യനയം അനുസരിച്ച് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ ലൈസന്‍സ് നിജപ്പെടുത്തിയിരിക്കുന്നു. ഈ നയം അനുസരിച്ചുള്ള നിയമമാണു നിലവിലുള്ളത്. 22.08.2014 മുതല്‍ ഇതുവരെ സംസ്ഥാനത്ത് എട്ട് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് വിദേശമദ്യ ചട്ടങ്ങള്‍ക്കും നിലവിലെ നയമനുസരിച്ചും ബാര്‍ ലൈസന്‍സുകള്‍ നല്‍കുകയുണ്ടായി. 04.12.2014ല്‍ സമര്‍പ്പിച്ച അപേക്ഷയുടെയും കഠിനംകുളം ഗ്രാമപ്പഞ്ചായത്ത് നല്‍കിയ നിരാക്ഷേപ പത്രത്തിന്റെയും അടിസ്ഥാനത്തില്‍ 2015 ജനുവരി 28ലെ സര്‍ക്കാര്‍ കത്ത് പ്രകാരം ഹോട്ടല്‍ ലേക് പാലസിന് അനുവാദം നല്‍കി. വയലാര്‍ വസുന്ധര സരോവരം 19.09.2014ല്‍ സമര്‍പ്പിച്ച അപേക്ഷയുടെയും വയലാര്‍ ഗ്രാമപ്പഞ്ചായത്ത് നല്‍കിയ നിരാക്ഷേപ പത്രത്തിന്റെയും അടിസ്ഥാനത്തില്‍ 2015 ജനുവരി 28ലെ സര്‍ക്കാര്‍ കത്ത് പ്രകാരം അനുവാദം നല്‍കി.
ബാര്‍ ലൈസന്‍സിനായി എന്‍ഒസി ലഭിക്കുന്നതിലേക്കായി മരട് മുനിസിപ്പാലിറ്റിയില്‍ ക്രൗണ്‍ പ്ലാസ അധികൃതര്‍ അപേക്ഷ സമര്‍പ്പിക്കുകയുണ്ടായെങ്കിലും മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസ്തുത അപേക്ഷ നിരസിക്കുകയാണുണ്ടായത്. തുടര്‍ന്ന്, അപേക്ഷകന്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ മരട് മുനിസിപ്പാലിറ്റി വിഷയം വീണ്ടും പരിഗണിച്ചു നിരാക്ഷേപ പത്രം നിരസിച്ചു. ഹോട്ടല്‍ അധികൃതര്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് രണ്ടാഴ്ചയ്ക്കകം ഹോട്ടല്‍ ക്രൗണ്‍ പ്ലാസയ്ക്ക് നിരാക്ഷേപ പത്രം നല്‍കുന്നതിനു 2015 മാര്‍ച്ച് 2ന് ഉത്തരവാകുകയും ചെയ്തു. തുടര്‍ന്ന്, മരട് മുനിസിപ്പാലിറ്റി നല്‍കിയ നിരാക്ഷേപ പത്രത്തിന്റെയും 2014 ജനുവരി 23ന് സമര്‍പ്പിച്ച അപേക്ഷയുടെയും അടിസ്ഥാനത്തില്‍ 2015 ഏപ്രില്‍ 9ന് സര്‍ക്കാര്‍ അനുവാദം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുകയായിരുന്നു. ഡയാനാ ഹൈറ്റ്‌സ് 2015 മാര്‍ച്ച് 4ന് സമര്‍പ്പിച്ച അപേക്ഷയുടെയും നെടുമ്പാശ്ശേരി ഗ്രാമപ്പഞ്ചായത്ത് നല്‍കിയ നിരാക്ഷേപ പത്രത്തിന്റെയും അടിസ്ഥാനത്തില്‍ 2015 മെയ് 15ന് സര്‍ക്കാര്‍ അനുവാദം നല്‍കി. റമദ ആലപ്പുഴ 2015 മാര്‍ച്ച് 30ന് സമര്‍പ്പിച്ച അപേക്ഷയുടെയും ആലപ്പുഴ മുനിസിപ്പാലിറ്റി നല്‍കിയ നിരാക്ഷേപ പത്രത്തിന്റെയും അടിസ്ഥാനത്തില്‍ 2015 ജൂണ്‍ 11നാണ് ഈ ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കുന്നത്.
ഹൈക്കോടതിയിലെ കേസിന്മേല്‍ 2015 ഒക്‌ടോബര്‍ 5ന് പുറപ്പെടുവിച്ച വിധിന്യായ പ്രകാരം തൃശൂര്‍ ജോയ് പാലസിന് ബന്ധപ്പെട്ട കോര്‍പറേഷന്റെ നിരാക്ഷേപ പത്രം ഉണ്ടെന്നു കണക്കാക്കി ബാര്‍ലൈസന്‍സ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവു നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയതിനെ തുടര്‍ന്ന് 2015 ഡിസംബര്‍ 30നാണ് ബാര്‍ ലൈസന്‍സ് നല്‍കിയത്. വൈത്തിരി വില്ലേജ് റിസോര്‍ട്ട് 2015 ഡിസംബര്‍ 26ന് സമര്‍പ്പിച്ച അപേക്ഷയുടെയും വൈത്തിരി ഗ്രാമപ്പഞ്ചായത്ത് നല്‍കിയ നിരാക്ഷേപ പത്രത്തിന്റെയും അടിസ്ഥാനത്തില്‍ 2016 ഫെബ്രുവരി 18നാണ് ബാര്‍ ലൈസന്‍സ് നല്‍കിയത്. ത്രീ സ്റ്റാര്‍ പദവിയിലുള്ള സാജ് എര്‍ത്ത് ഹോട്ടലിന് ബാര്‍ ലൈസന്‍സ് ഉണ്ടായിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ പുതിയ മദ്യ നയത്തിന്റെ ഭാഗമായി ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നില്ല. കേന്ദ്ര ടൂറിസം വകുപ്പില്‍ നിന്നു ഫൈവ് സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. അതിന്റെയടിസ്ഥാനത്തില്‍ ലൈസന്‍സ് പുതുക്കി നല്‍കാന്‍ ഹോട്ടലുടമ അപേക്ഷ സമര്‍പ്പിക്കുകയും അതു പരിഗണിക്കാന്‍ ഹൈക്കോടതി 2015 ഡിസംബര്‍ 2ന് പുറപ്പെടുവിച്ച വിധിന്യായത്തില്‍ ഉത്തരവായി. ഇതിനെതിരേ സര്‍ക്കാര്‍ കേസ് ഫയല്‍ ചെയ്യുകയും ഈ കേസ് 2016 ഫെബ്രുവരി ഒന്നിന് ബഹു. ഹൈക്കോടതി തള്ളിക്കളയുകയും ചെയ്തു. ഇതിനെതിരേ സര്‍ക്കാര്‍ സുപ്രിംകോടതി മുമ്പാകെ ഫയല്‍ ചെയ്ത കേസില്‍ 2016 ഏപ്രില്‍ ഒന്നിലെ ഉത്തരവു പ്രകാരം ഹൈക്കോടതി വിധി അനുസരിക്കാന്‍ നിര്‍ദേശം നല്‍കി. ഇതിനിടെ ഹോട്ടല്‍ ഹൈക്കോടതി മുമ്പാകെ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്തു. എക്‌സൈസ് കമ്മീഷണര്‍, നികുതി വകുപ്പ് സെക്രട്ടറി എന്നിവര്‍ കോടതിയില്‍ നേരിട്ട് ഹാജരാവണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതിന്റെയടിസ്ഥാനത്തിലാണ് 2016 ഏപ്രില്‍ 6ന് ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയത്.
സംസ്ഥാനത്ത് മദ്യത്തിന്റെ ഉപഭോഗവും ലഭ്യതയും പരമാവധി കുറച്ചു കൊണ്ടുവരുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനു സര്‍ക്കാര്‍ നടത്തിവരുന്ന നടപടികള്‍ തുടരേണ്ടതുണ്ട്. സര്‍ക്കാരിന്റെ 2014-15ലെ അബ്കാരി നയം സുപ്രിംകോടതി അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ ഈ നയത്തിലെ വ്യവസ്ഥകള്‍ മാറ്റം കൂടാതെ 2016-17 വര്‍ഷത്തിലും തുടരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. മാര്‍ച്ച് 16 ലെ ഉത്തരവ് പ്രകാരം അബ്കാരി നിയമവും ചട്ടങ്ങളും അനുശാസിക്കുന്ന തരത്തില്‍ യോഗ്യതയുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ബാര്‍ ലൈസന്‍സിന് അപേക്ഷ സമര്‍പ്പിക്കുകയാണെങ്കില്‍ അതു നല്‍കാന്‍ സര്‍ക്കാര്‍ നിയമപരമായി ബാധ്യസ്ഥമാണ്. നിലവിലെ സര്‍ക്കാര്‍ മദ്യനയത്തിന്റെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് എട്ട് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചത്. അതു തികച്ചും നിയമപരവും നയത്തിനനുസൃതവുമാണ്.
ഇപ്പോള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടു നടത്തുന്ന ഈ വിവാദങ്ങളില്‍ യാതൊരു കഴമ്പുമില്ല. യുഡിഎഫ് സര്‍ക്കാര്‍ താഴിട്ട 730 ബാര്‍ ഹോട്ടലുകള്‍ തുറക്കില്ലെന്നു പ്രഖ്യാപിക്കാന്‍ എല്‍ഡിഎഫ് തയ്യാറാവുമോ? ബാര്‍ ഹോട്ടലുകാരുമായി സിപിഎം രഹസ്യ കരാറുണ്ടാക്കിയിരിക്കുകയാണ്. അതിനായി അവര്‍ ഒരു സംഘടന തന്നെ ഉണ്ടാക്കിയിരിക്കുന്നു. ബാറുകള്‍ പൂട്ടിയതിലെ വൈരനിര്യാതന ബുദ്ധിയുടെ തുടര്‍ച്ചയാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങള്‍.
Next Story

RELATED STORIES

Share it