wayanad local

മണല്‍ക്കൊള്ള: പ്രകൃതി സംരക്ഷണ സമിതി വിജിലന്‍സിന് പരാതി നല്‍കി

കല്‍പ്പറ്റ: മല്‍സ്യകൃഷിയുടെ മറവിലും മറ്റും ജില്ലയില്‍ നടന്നതും തുടരുന്നതുമായ മണല്‍ക്കൊള്ളകള്‍ സമഗ്രാന്വേഷണത്തിനു വിധേയമാക്കണമെന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പിക്ക് പരാതി നല്‍കി. സര്‍ക്കാരിന് കോടിക്കണക്കിനു രൂപയുടെ വരുമാനനഷ്ടത്തിനു കാരണമാവുന്ന മണല്‍ക്കൊള്ളകള്‍ കൊടിയ പരിസ്ഥിതിനാശത്തിനു കാരണമാവുന്നതായി പരാതിയില്‍ പറയുന്നു. മണല്‍ക്കൊള്ളയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ കട്ടിങുകളും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
ജനപ്രതിനിധികളില്‍ ചിലരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് ജില്ലയില്‍ മണല്‍ക്കൊള്ള നടക്കുന്നത്. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ അമ്മായിപ്പാലത്തും മുട്ടില്‍ പഞ്ചായത്തിലെ കൊളവയല്‍ നെന്മേനിയിലും നടന്ന മണലൂറ്റ് ഇതിനുദാഹരണമാണ്.
ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ചും വന്‍തുക കൈക്കൂലി കൊടുത്തും നിയമവിരുദ്ധമായി സമ്പാദിക്കുന്ന രേഖകള്‍ ഉപയോഗപ്പെടുത്തിയാണ് മണലൂറ്റ്. അഴിമതിയുടെ ദുര്‍ഗന്ധം വമിക്കുന്നതാണ് റവന്യൂ, ജിയോളജി, മുനിസിപ്പല്‍, പഞ്ചായത്ത് കാര്യാലയങ്ങളില്‍നിന്നു മണല്‍ ഖനനത്തിനു നല്‍കിയിട്ടുള്ള അനുമതികള്‍. കൊളവയലില്‍ പുഴയോരത്താണ് മണല്‍ ഖനനം നടന്നത്.
പുഴയുടെ തിണ്ട് തകര്‍ത്താണ് മണല്‍ കടത്തുന്നതിനു വഴിവെട്ടിയത്. ഇതിനെതിരായ പോലിസ് നടപടികള്‍ ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം തകൃതിയിലാണ്. മണല്‍ ഖനനത്തിനുള്ള അനുമതികളും ഇതുമായി ബന്ധപ്പെട്ട അഴിമതിയും സംബന്ധിച്ച നിജസ്ഥിതി വെളിച്ചത്തുവരാന്‍ കുറ്റമറ്റ അന്വേഷണം ആവശ്യമാണ്- പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it