ernakulam local

ബോംബെറിഞ്ഞ് ഭീതി പരത്തിയശേഷം യുവാക്കളെ ആക്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍

കോതമംഗലം: അയിരൂര്‍പ്പാടത്ത് ബോംബെറിഞ്ഞ് ഭീതി പരത്തിയശേഷം യുവാക്കളെ ആക്രമിച്ച കേസില്‍ നാലുപേരെക്കൂടി കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തു. ചേലക്കര അടക്കാത്തോട് വില്‍സന്‍ (24), മുടക്കുഴ കണ്ണഞ്ചേരിമുകള്‍ കുറുപ്പുചാലില്‍ ജോളി (19), നെടുങ്ങപ്ര കൊച്ചങ്ങാടി അല്ലിടുമ്പില്‍ അമല്‍ (22), അരുവിപ്പാറ മാലിക്കുടി ബേസില്‍ (19) എന്നിവരെയാണ് ഇന്നലെ കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 6 നായിരുന്നു കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് ബൈക്കില്‍ അയിരൂര്‍പ്പാടത്തെ വീട്ടിലേക്കു വരികയായിരുന്ന അയിരൂര്‍പ്പാടം മണിയാട്ടുകുടി യഹ്‌യ (26), പാറേക്കുടി അജാസ് (24) എന്നിവരെയാണ് സംഘം ചേര്‍ന്നെത്തിയ പ്രതികള്‍ മാരകമായി ആക്രമിച്ചത്. രാത്രി 11.30 ഓടെ കാറിലെത്തിയ പ്രതികള്‍ അയിരൂര്‍പ്പാടം ആശുപത്രിക്കവലയില്‍ ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞു നിര്‍ത്തിയശേഷം കമ്പിവടികളും വടിവാളുമുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ ആളുമാറിയെന്ന് മനസ്സിലാക്കിയ സംഘം പിന്നീട് യുവാക്കളെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കോട്ടപ്പടി പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് അയിരൂര്‍പ്പാടം സ്വദേശികളായ ഒരുസംഘം യുവാക്കളുമായി അടിപിടിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അയിരൂര്‍പ്പാടം സ്വദേശികളായ യുവാക്കളെ തേടിയെത്തിയതായിരുന്നു പ്രതികള്‍. കേസില്‍ മുടക്കുഴ മറ്റപ്പാടന്‍ ലിയോ വര്‍ഗീസ് (19)നേരത്തെ അറസ്റ്റിലായിരുന്നു.
Next Story

RELATED STORIES

Share it