ബാബുവിനൊപ്പം യാത്രയ്ക്കില്ലെന്ന് പ്രതിപക്ഷം; ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കി

തിരുവനന്തപുരം: എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരേ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. ബ്രിട്ടന്‍ സന്ദര്‍ശനത്തിനുള്ള സര്‍വകക്ഷിസംഘത്തില്‍ നിന്നു പ്രതിപക്ഷ എംഎല്‍എമാര്‍ പിന്മാറി. ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ ബാബുവിനെ സംഘത്തലവനാക്കിയതില്‍ പ്രതിഷേധിച്ചാണ് എംഎല്‍എമാര്‍ പിന്മാറിയത്. കെ ടി ജലീല്‍, സി ദിവാകരന്‍ എന്നിവരായിരുന്നു പ്രതിപക്ഷത്തുനിന്നുണ്ടായിരുന്നവര്‍. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നിയമസഭാ സംഘത്തിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം സര്‍ക്കാര്‍ റദ്ദാക്കി.
കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ ലെജിസ്ലേറ്റീവ് അസോസിയേഷന്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള പരിപാടിയുടെ ഭാഗമായാണ് കേരള നിയമസഭയുടെ പ്രതിനിധിസംഘം ബ്രിട്ടനിലേക്കു പോകാനിരുന്നത്. ഈ മാസം 19നായിരുന്നു യാത്ര. നേരത്തേ പാര്‍ലമെന്ററികാര്യ മന്ത്രി കെ സി ജോസഫിനെയായിരുന്നു സംഘത്തലവനായി നിയമിച്ചിരുന്നത്. എന്നാല്‍, കെ സി ജോസഫ് അസൗകര്യം മൂലം പിന്‍മാറിയതോടെ ബാബുവിനെ സംഘത്തലവനാക്കുകയായിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ കെ ബാബുവിനൊപ്പം ഒരു യാത്രയ്ക്കു തയ്യാറല്ലെന്നു വ്യക്തമാക്കിയാണ് എംഎല്‍എമാര്‍ പിന്മാറിയത്.
കെ ശിവദാസന്‍ നായര്‍, മോന്‍സ് ജോസഫ്, ഡൊമിനിക് പ്രസന്റേഷന്‍, ജോസഫ് വാഴയ്ക്കന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ശരിയല്ലെന്നു വ്യക്തിപരമായി തോന്നിയതുകൊണ്ടാണ് പിന്‍മാറിയതെന്ന് സി ദിവാകരന്‍ പ്രതികരിച്ചു. കെ സി ജോസഫിനെ സംഘത്തലവന്റെ സ്ഥാനത്തുനിന്നു മാറ്റിയത് തങ്ങളുമായി ആലോചിച്ചല്ല.
സംഘത്തെ കെ സി ജോസഫ് നയിക്കുകയാണെങ്കില്‍ പ്രതിപക്ഷം സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പ്രതിപക്ഷം വിട്ടുനിന്നതുകൊണ്ടല്ല യാത്ര റദ്ദാക്കിയതെന്ന് മന്ത്രി കെ സി ജോസഫ് വിശദീകരിച്ചു. സംഘത്തിലെ ചില ഭരണപക്ഷ എംഎല്‍എമാര്‍ അസൗകര്യം അറിയിച്ചതാണ് കാരണമെന്നും മന്ത്രി പറഞ്ഞു. ബ്രിട്ടിഷ് സര്‍ക്കാരിന്റെ ക്ഷണപ്രകാരമായിരുന്നു സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്.
Next Story

RELATED STORIES

Share it