ബാബുവിനെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും: വി ശിവന്‍കുട്ടി

തിരുവനന്തപുരം: ബാര്‍ മുതലാളിമാരുമായി താനും കോടിയേരി ബാലകൃഷ്ണനും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരായ കോഴ ആരോപണമെന്ന കെ ബാബുവിന്റെ പരാമര്‍ശത്തിനെതിരേ മാനനഷ്ടക്കേസ് ഫയല്‍ചെയ്യുമെന്ന് വി ശിവന്‍കുട്ടി എംഎല്‍എ.
തികച്ചും സത്യവിരുദ്ധമായ ആരോപണം തന്നെ വ്യക്തിഹത്യ നടത്തുന്നതിനുവേണ്ടി മാത്രമാണ്. ഇതില്‍ മാധ്യമശ്രദ്ധ ലഭിക്കുന്നതിനു വേണ്ടിയാണ് കോടിയേരി ബാലകൃഷ്ണന്റെ പേരുകൂടി വലിച്ചിഴച്ചിരിക്കുന്നത്. ഇത് ജനപ്രതിനിധിയെന്ന നിലയിലും പൗരന്‍ എന്ന നിലയിലും തനിക്ക് മാനഹാനിയുണ്ടാക്കുന്നതാണെന്നും ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ബാര്‍കോഴ ആരോപണമുന്നയിച്ചത് താനോ എല്‍ഡിഎഫ് നേതാക്കളോ അല്ല. പൊതുസമൂഹത്തില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടതും പ്രതികരിക്കേണ്ടതും പ്രതിപക്ഷത്തിന്റെ കടമയാണ്. അതുമാത്രമെ താനും ചെയ്തിട്ടുള്ളു. 10 കോടി രൂപയുടെ ആരോപണം വരുമ്പോഴാണ് ഗൂഢാലോചന നടന്നുവെന്നു പറയേണ്ടത്. കേസെടുക്കാന്‍ കോടതി പറഞ്ഞപ്പോഴുണ്ടായ ജാള്യം മറയ്ക്കാനായി മാത്രമാണ് ബാബു ഇപ്പോള്‍ പിച്ചുംപേയും പറയുന്നത്. ബാബു പറഞ്ഞ ഈ ദിവസം കോടിയേരി തന്റെ വീട്ടില്‍ വന്നിട്ടില്ല. തന്റെ വീട്ടില്‍ വച്ച് ആരുമായും ഗൂഢാലോചന നടത്തിയിട്ടില്ലെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it