malappuram local

ബസ് ജീവനക്കാരന്റെ കൊലപാതകം: ഒരാള്‍കൂടി അറസ്റ്റില്‍

മഞ്ചേരി: മഞ്ചേരി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ബസ് ജീവനക്കാരന്‍ വള്ളുവമ്പ്രം കൊണ്ടോട്ടിപ്പറമ്പന്‍ ഉവൈസിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെ കൂടി മലപ്പുറം ഡിവൈഎസ്പി യു ഷറഫുദ്ദീന്‍ അറസ്റ്റു ചെയ്തു. മഞ്ഞപ്പറ്റ ചേരമഠത്തില്‍ ജസീര്‍(29) നെയാണ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കിങ്‌സ് ബസ്സിലെ ഡ്രൈവറാണ് ജസീര്‍. റൈറ്റര്‍ വാണിയമ്പലം ഏമങ്ങാട് നടുത്തൊടിക അലി അക്ബര്‍ (36), ക്ലീനര്‍ ഐലാശ്ശേരി പൊട്ടേങ്ങാടന്‍ മനോജ്(26), മറ്റൊരു ഡ്രൈവറായ കാളികാവ് നീലാഞ്ചേരി പകിടേരി ഫിറോസ്(31), കണ്ടക്ടര്‍ ഐലാശ്ശേരി കാഞ്ഞിരക്കുന്നന്‍ മിഖ്ദാദ്(23) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മുഴുവന്‍ പ്രതികളെയും മഞ്ചേരി ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി റിമാന്റ് ചെയ്തു. സമയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് പീപ്പിള്‍സ് ബസ്സിലെ റൈറ്റര്‍ ഉവൈസിന്റെ കൊലയ്ക്ക് കാരണമായത്. ഒന്നാംപ്രതി അലി അക്ബര്‍ കൈയിലുണ്ടായിരുന്ന കൂര്‍ത്തമുനകളുള്ള കൈവള കൊണ്ട് ഉവൈസിന്റെ തലയില്‍ കുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്ന് പോലിസ് പറഞ്ഞു. അലി അക്ബറിനെയും മനോജിനെയും കാളികാവ് ബസ് സ്റ്റാന്റ് പരിസരത്തുവച്ചും മിഖ്ദാദ്, ഫിറോസ് എന്നിവരെ നിലമ്പൂര്‍ റെയില്‍വേസ്റ്റേഷന്‍ പരിസരത്തുവച്ചും ജസീറിനെ മഞ്ചേരി ബസ്സ്റ്റാന്റില്‍ വച്ചുമാണ് പിടികൂടിയത്. മഞ്ചേരി സിഐ സണ്ണി ചാക്കോ, എസ്‌ഐ എസ്ബി കൈലാസ് നാഥ് ക്രൈം സ്‌ക്വാഡംഗങ്ങളായ ഉണ്ണികൃഷ്ണന്‍, സഞ്ചീവ്, ശ്രീലാല്‍, സലീം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it