ഫൈനലിലെത്തിയതില്‍ ആശ്വാസം: മറ്റെരാസി



കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ആദ്യമായി ഫൈനലിലെത്താന്‍ കഴിഞ്ഞതില്‍ ആശ്വാസമുണ്ടെന്ന് ചെന്നൈയ്ന്‍ എഫ്‌സി പരിശീലകന്‍ മാര്‍കോ മറ്റെരാസി പറഞ്ഞു.
ഇരുപാദങ്ങളിലായി നടന്ന രണ്ടാം സെമി ഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് മറികടന്നാണ് ചെന്നൈ ഐഎസ്എല്‍ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. വാശിയേറിയ രണ്ടാംപാദത്തില്‍ 1-2ന് തോറ്റെങ്കിലും ഒന്നാംപാദത്തില്‍ നേടിയ 0-3ന്റെ വമ്പന്‍ ജയം ചെന്നൈയെ ഫൈനലിലേക്ക് നയിക്കുകയായിരുന്നു.
ടൂര്‍ണമെന്റിന്റെ മധ്യഘട്ടത്തില്‍ പുറത്താവലിന്റെ വക്കിലായിരുന്ന ചെന്നൈ പിന്നീടുള്ള നിര്‍ണായക മല്‍സരങ്ങളി ല്‍ തുടര്‍ച്ചയായ അഞ്ച് ജയങ്ങ ള്‍ കരസ്ഥമാക്കിയാണ് കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്.
മോശം തുടക്കത്തിനുശേഷം സൂപ്പര്‍ മച്ചാന്‍സ് എന്നറിയപ്പെടുന്ന തന്റെ ടീം അനിവാര്യ മായ സമയത്ത് തന്നെ മികച്ച തിരിച്ചുവരവ് നടത്തിയെന്നും മുന്‍ ഇറ്റാലിയന്‍ സൂപ്പര്‍ താരം കൂടിയായ മറ്റെരാസി ചൂണ്ടിക്കാട്ടി. ''ഒരുഘട്ടത്തില്‍ തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ ടീം ഏറ്റുവാങ്ങിയിരുന്നു. ഇതു തങ്ങളുടെ ടീമിനെ ശക്തരാക്കാന്‍ കാരണമായി. എന്റെ താരങ്ങളുടെ ശക്തി എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. ഞായറാഴ്ച എഫ്‌സി ഗോവയ്‌ക്കെതിരേ നടക്കാനിരിക്കുന്ന കലാശപ്പോരാട്ടം ഞങ്ങള്‍ ആസ്വദിക്കും. രണ്ടാംപാദത്തില്‍ കൊല്‍ക്കത്ത മികച്ച പ്രകടനമാണ് പുറത്തെടുത്തത്''- മറ്റെരാസി വ്യക്തമാക്കി.
യഥാര്‍ഥത്തില്‍ ആദ്യ ഗോളിനുമുമ്പ് തന്നെ മികച്ച അവസരങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഈ സീസണില്‍ മികച്ച പ്രകടനം നടത്തിയ കൊല്‍ക്കത്ത താരം ഇയാന്‍ ഹ്യൂമിനെ താന്‍ അഭിനന്ദിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ചെന്നൈ ക്കുവേണ്ടി ഉജ്ജ്വല പ്രകടനം കാഴ്ചവച്ച ഗോള്‍കീപ്പര്‍ അപോല ഹിഡലിനെ പുകഴ്ത്താ നും മറ്റെരാസി മറന്നില്ല.
Next Story

RELATED STORIES

Share it