ഫിലിപ്പീന്‍സില്‍ മലേസ്യന്‍ പതാക മുദ്രണം ചെയ്ത വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നു റിപോര്‍ട്ട്

മനില: ഫിലിപ്പീന്‍സിലെ വിദൂരദ്വീപില്‍ മലേസ്യന്‍ പതാക പതിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപോര്‍ട്ട്. മലേസ്യന്‍ പതാക മുദ്രണം ചെയ്ത വിമാനം ഫിലിപ്പീന്‍സിലെ താവി താവി പ്രവിശ്യയിലെ ഒറ്റപ്പെട്ട ദ്വീപിലെ കൊടുംകാട്ടില്‍ തകര്‍ന്നു കിടക്കുന്നതായി ഫിലിപ്പീന്‍സ് പോലിസാണ് അറിയിച്ചത്. പൈലറ്റ് സീറ്റില്‍ ഉള്‍പ്പെടെ നിരവധി അസ്ഥികൂടങ്ങളും കണ്ടതായി റിപോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് എട്ടിന് 239 യാത്രക്കാരുമായി ക്വാലാലംപൂരില്‍ നിന്നു ബെയ്ജിങിലേക്കു പറക്കുന്നതിനിടെ അപ്രത്യക്ഷമായ മലേസ്യന്‍ വിമാനം എം.എച്ച്. 370ന്റെ അവശിഷ്ടങ്ങളാവാം ഇതെന്നു സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്.

പക്ഷിനിരീക്ഷണത്തിനു പോയ മധ്യവസ്‌കനാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടതായി പോലിസില്‍ അറിയിച്ചതെന്നു മലേസ്യന്‍ പോലിസ് അറിയിച്ചു. ഇയാളുടെ ബന്ധു തകര്‍ന്നു കിടന്ന വിമാനത്തിനുള്ളില്‍ പ്രവേശിച്ചെന്നും അതിനുള്ളില്‍ നിരവധി അസ്ഥികൂടങ്ങളും മലേസ്യന്‍ പതാകയും കണ്ടെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. വിമാനാവശിഷ്ടങ്ങള്‍ക്കിടെ മനുഷ്യന്റെ അസ്ഥികൂടങ്ങളും എല്ലുകളും കണ്ടതായി പോലിസ് കമ്മീഷണറെ ഉദ്ധരിച്ച് ബ്രിട്ടിഷ് പത്രമായ ഡെയ്‌ലി മെയില്‍ ആണ് റിപോര്‍ട്ട് ചെയ്തത്. എന്നാല്‍, അടുത്ത കാലത്തൊന്നും ഒരു വിമാനം ഈ മേഖലയില്‍ തകര്‍ന്നു വീണിട്ടില്ലെന്നാണു ഫിലിപ്പീന്‍സിലെ സര്‍ക്കാര്‍ വിദഗ്ധര്‍ പറയുന്നത്. വിമാനാവശിഷ്ടം കണ്ടു എന്ന റിപോര്‍ട്ട് സ്ഥിരീകരിക്കാന്‍ തക്ക തെളിവുകളോ ചിത്രങ്ങളോ ഇല്ലെന്ന് മലേസ്യന്‍ പോലിസ് പറയുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് എട്ടിനാണ് ബെയ്ജിങിലേക്കു പോയ വിമാനം കാണാതായത്. വിമാനം തകര്‍ന്നു വീണതാണെന്നു സ്ഥിരീകരിച്ചിരുന്നു.
Next Story

RELATED STORIES

Share it