പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പല തവണ പീഡനത്തിന് ഇരയായെന്ന് റിപോര്‍ട്ട്

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പിടിയിലായതില്‍ പ്രായപൂര്‍ത്തിയാവാത്ത കര്‍ണാടക സ്വദേശിനിയായ പെണ്‍കുട്ടി നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയായതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞു. ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയാണ് തന്നെ ആദ്യം 45കാരന് കാഴ്ചവച്ചതെന്ന് പെണ്‍കുട്ടി പോലിസിനു മൊഴി നല്‍കി.
ഒരു തവണ മാത്രമാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി പോലിസിനു മൊഴി നല്‍കിയിരുന്നത്. ആദ്യത്തേത് വീഡിയോയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയാണോ വീണ്ടും ചൂഷണത്തിനിരയാക്കിയതെന്ന് പോലിസ് അന്വേഷിച്ചുവരുകയാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ബംഗളൂരു ലിംഗരാജപുരം സ്വദേശിനി ലിനീഷ് മാത്യുവാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ കേരളത്തില്‍ എത്തിച്ചിരുന്നതെന്നാണ് കണ്ടെത്തല്‍.
പിടിയിലായ പതിനാറുകാരിയെയും മയക്കുമരുന്ന് നല്‍കിയ ശേഷമാണ് ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നത്. കൊച്ചിയിലെത്തിച്ച പെണ്‍കുട്ടിക്ക് മൂന്നു ലക്ഷം രൂപയാണ് ഇടനിലക്കാരനായ അക്ബര്‍ ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ ഒരു ലക്ഷം രൂപ പെണ്‍കുട്ടിയെ സംഘടിപ്പിച്ചുകൊടുത്ത ലിനീഷ് മാത്യുവിനു നല്‍കാമെന്നു പറഞ്ഞതായി ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു.
ബംഗളൂരുവില്‍ ലിനീഷ് മാത്യു സ്വന്തമായി നടത്തുന്ന റിക്രൂട്ടിങ് ഏജന്‍സി വഴി ജോലി വാഗ്ദാനം ചെയ്താണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ സെക്‌സ് റാക്കറ്റിലേക്ക് എത്തിച്ചുകൊടുക്കുന്നതെന്ന് അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചിയില്‍ എത്തിച്ച ബംഗളൂരു സ്വദേശിനിയായ പെണ്‍കുട്ടിയുടെ ചേച്ചിയെ ജോലി വാഗ്ദാനം ചെയ്താണ് ലിനീഷ് മാത്യു സെക്‌സ് റാക്കറ്റില്‍ കുടുക്കിയത്. പിന്നീടാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ സെക്‌സ് റാക്കറ്റിന്റെ ഭാഗമാക്കിയത്. ചെന്നൈയിലും ബംഗളൂരുവിലും ലിനീഷ് മാത്യു ഇടപാടുകള്‍ നടത്തിയിരുന്നതായും കണ്ടെത്തി. ചെന്നൈയിലെ സ്വകാര്യ കമ്പനിയുടെ പേരിലുള്ള ലിനീഷ് മാത്യുവിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും പോലിസിനു ലഭിച്ചിട്ടുണ്ട്.
അറസ്റ്റിലായ ചുംബനസമര നേതാക്കളായ രാഹുല്‍ പശുപാലനും ഭാര്യ രശ്മി നായരും നിരവധി പേരെ ബ്ലാക്‌മെയില്‍ ചെയ്തിട്ടുണ്ടെന്ന സംശയവും പോലിസിനുണ്ട്. പക്ഷേ, ആരും ഇതു സംബന്ധിച്ച് പരാതി നല്‍കാത്തതാണ് പോലിസിനെ കുഴക്കുന്നത്.
അതേസമയം, ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസുമായി ബന്ധമുള്ളവരെ പിടികൂടുന്നതിനായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. പെണ്‍വാണിഭക്കേസിലെ മുഖ്യ കണ്ണിയും കുപ്രസിദ്ധ ഗുണ്ടയുമായ അക്ബറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഘത്തിലെ മറ്റു പ്രധാനികളായ അച്ചായനെന്ന് വിളിക്കുന്ന ജോഷിയെക്കുറിച്ചും മകന്‍ ജോയ്‌സിനെക്കുറിച്ചും വിവരം കിട്ടിയത്.
Next Story

RELATED STORIES

Share it