പ്രസവ ശസ്ത്രക്രിയ: യുവതിയും നവജാതശിശുവും മരിച്ചു

പാലക്കാട്: ജില്ലാ ഗവ. ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയെത്തുടര്‍ന്ന് യുവതിയും നവജാതശിശുവും മരിച്ചു. ഇന്നലെ രാവിലെ 11ഓടെയാണു സംഭവം. മുണ്ടൂര്‍ ഹൈസ്‌കൂളിനു സമീപം കൊക്കാനിപ്പുര യു സി പ്രദീപിന്റെ ഭാര്യ സുമയും (25) നവജാതശിശുവുമാണ് മരിച്ചത്.
സംഭവമറിഞ്ഞ് അവശനിലയിലായ ഭര്‍ത്താവ് പ്രദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതമായി രക്തസ്രാവം ഉണ്ടായതാണ് യുവതിയുടെയും നവജാതശിശുവിന്റെയും മരണത്തിനു കാരണമെന്നറിയുന്നു. കഴിഞ്ഞ 26 നാണ് സുമയെ പ്രസവത്തിനായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27നാണ് പ്രസവത്തിയ്യതി പറഞ്ഞിരുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് അവശനിലയിലായ സുമയെ ഡോ. സിന്ധുവാണ് ചികില്‍സിച്ചിരുന്നത്. ഇന്നലെ രാവിലെ 10നാണ് സുമയെ ശസ്ത്രക്രിയക്കു വിധേയയാക്കിയത്. അതുവരെയും ഡോക്ടര്‍ കാര്യമായി ശ്രദ്ധിച്ചില്ലെന്നു ബന്ധുക്കള്‍ പറയുന്നു. കുഞ്ഞ് വയറ്റിനകത്തുവച്ചുതന്നെ മരിച്ചിരുന്നുവെന്നും പിന്നീട് അമ്മയും മരിച്ചതായി ഡോക്ടര്‍ അറിയിച്ചെന്നും ബന്ധുക്കള്‍ പറഞ്ഞു.
ആശുപത്രി നഴ്‌സുമാരും ഡോക്ടറും കാണിച്ച അശ്രദ്ധയാണ് മരണത്തിനു കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൂലിപ്പണിക്കാരനാണ് ഭര്‍ത്താവ് പ്രദീപ്. പാലക്കീഴ് സ്വദേശി സുരേന്ദ്രന്റെ മകളാണ് സുമ. സുമയ്ക്ക് ഒരു മകനുണ്ട്. അഞ്ചുവയസ്സുകാരനായ ആദിത്യന്‍. അമ്മ: അമ്പിളി.  അതേസമയം, ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തും.
Next Story

RELATED STORIES

Share it