പ്രവാചക നിന്ദ: ഈജിപ്ഷ്യന്‍ മന്ത്രിയെ പുറത്താക്കി

കെയ്‌റോ: പ്രവാചക നിന്ദ നടത്തിയ ഈജിപ്ഷ്യന്‍ നീതിന്യായ മന്ത്രി അഹ്മദ് സന്‍ദിനെ പ്രധാനമന്ത്രി ശരീഫ് ഇസ്മാഈല്‍ പുറത്താക്കി. ടെലിവിഷന്‍ അഭിമുഖത്തിലെ സന്‍ദിന്റെ പരാമര്‍ശങ്ങള്‍ വന്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയതിനെതുടര്‍ന്നാണ് നടപടി. പ്രധാനമന്ത്രിയുടെ രാജി ആവശ്യം സന്‍ദ് നിരസിച്ചതോടെയാണ് പുറത്താക്കല്‍ നടപടി. മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ കാരണം വ്യക്തമാക്കിയിട്ടില്ല.
മന്ത്രിയുടെ പരാമര്‍ശത്തില്‍ അതൃപ്തി രേഖപ്പെടുത്തി അല്‍ അസ്ഹര്‍ പ്രസ്താവനയിറക്കി മണിക്കൂറുകള്‍ക്കകമാണ് പ്രധാനമന്ത്രിയുടെ നടപടി. നിയമത്തിനെതിരേ പ്രവര്‍ത്തിക്കുന്നത് സാക്ഷാല്‍ നബിയാണെങ്കിലും അറസ്റ്റ് ചെയ്യുമെന്നായിരുന്നു സന്‍ദിന്റെ പരാമര്‍ശം. സംഭവിച്ച തെറ്റില്‍ ക്ഷമാപണം നടത്തുന്നതായി സന്‍ദ് പറഞ്ഞു. നടപടി ഒഴിവാക്കണമെന്നു ജഡ്ജസ് ക്ലബ്ബ് ആവശ്യപ്പെട്ടു. ജനാധിപത്യ രീതിയില്‍ ഈജിപ്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിക്കെതിരേ വിയോജിപ്പ് പ്രകടിപ്പിച്ച നീതിന്യായ രംഗത്തുള്ളവരില്‍ പ്രമുഖനായിരുന്നു സന്‍ദി. 2013 ജൂണ്‍ 30ന് മുര്‍സിക്കെതിരേ നയിച്ച ജഡ്ജിമാരുടെ പ്രതിഷേധത്തിലും അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു.
മുര്‍സിയെ അധികാരത്തില്‍ നിന്നു പുറത്താക്കി സീസിക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് വഴിയൊരുക്കിയ പ്രധാന പ്രതിഷേധമായിരുന്നു അത്.
Next Story

RELATED STORIES

Share it