Pathanamthitta local

പ്രചാരണത്തിന് വീറും വാശിയുമേകാന്‍ ദേശീയ-സംസ്ഥാന നേതാക്കള്‍ എത്തുന്നു

പത്തനംതിട്ട: ജില്ലയിലെ അഞ്ചുമണ്ഡലങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണികളില്‍ സ്ഥാനാര്‍ഥികള്‍ നിരന്നതോടെ ജില്ലയില്‍ മല്‍സരചിത്രം തെളിഞ്ഞു. ഇതോടെ പ്രവര്‍ത്തര്‍ക്ക് ആവേശം പകര്‍ന്നു നല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ജില്ലയിലെത്തും. ഇതിനോടൊപ്പം എന്‍ഡിഎയുടെ സംസ്ഥാനതല പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും നാളെ പത്തനംതിട്ടയിലെത്തും. ഏറെ നാടകീയ രംഗങ്ങള്‍ക്ക് ഒടുവില്‍ കോന്നിയില്‍ സിറ്റിങ് എംഎല്‍എ അടൂര്‍ പ്രകാശും തിരുവല്ലയില്‍ ജോസഫ് എം പുതുശേരിയും സ്ഥാനാര്‍ഥിയായതോടെ ജില്ലയില്‍ ആകെയുണ്ടായിരുന്ന അനിന്ഛിതത്വവും നീങ്ങി. ഇതോടെ വിവാദങ്ങളും വിമര്‍ശനങ്ങളും ഒഴിവാക്കി മുന്നണി സ്ഥാനാര്‍ഥികള്‍ക്കായി പ്രധാന പ്രവര്‍ത്തകര്‍ പ്രചാരണ രംഗത്ത് സജീവമായി.
തിരുവല്ലയിലും കോന്നിയിലും ആറന്‍മുളയിലും റാന്നിയിലും എല്‍ഡിഎഫും എന്‍ഡിഎയും നേരത്തെ രംഗത്തെത്തി. നിലവില്‍ എല്‍ഡിഎഫ് മൂന്ന്, യുഡിഎഫ് രണ്ട് എന്നിങ്ങനെയാണ് ജില്ലയിലെ കക്ഷി നില. അഞ്ചു സീറ്റിലും വിജയിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. അടൂര്‍, തിരുവല്ല എന്നിവ ഉറച്ച യുഡിഎഫ് മണ്ഡലങ്ങളാണ്. കാലുവാരല്‍ മൂലം കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നഷ്ടമായതാണ് ഈ മണ്ഡലങ്ങള്‍. നേരത്തേ യുഡിഎഫ് കോട്ടയായിരുന്നു റാന്നി. ഇത്തവണ റാന്നിയും തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷ യുഡിഎഫിനുണ്ട്.
സ്ഥാനാര്‍ഥി പ്രഖ്യാപനം ആദ്യമെത്തിയ ആറന്മുളയില്‍ സിറ്റിങ് എംഎല്‍എ കെ ശിവദാസന്‍ നായര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാജോര്‍ജ്, എന്‍ഡിഎ സ്ഥാനാര്‍ഥി എം ടി രമേശ് എന്നിവര്‍ ആദ്യഘട്ട പര്യടനം ഇതിനോടകം പൂര്‍ത്തിയാക്കി. ആറന്മുളയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി വിവാദം തല പൊക്കിയത് യുഡിഎഫിനോ എന്‍ഡിഎയ്‌ക്കോ ഗുണകരമാവുമെന്ന കണക്കു കൂട്ടലിലാണ് ഇരുമുന്നണികളും. എന്നാല്‍ പ്രചാരണ രംഗത്ത് മാധ്യമപ്രവര്‍ത്തക വീണ ജോര്‍ജിന് വേണ്ടിയുള്ള ഓര്‍ത്ത്‌ഡോക്‌സ് സഭയുടെ നിലപാടും ഇതിനോടകം ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇത് സിറ്റിങ് എംഎല്‍എ കെ ശിവദാസന്‍ നായര്‍ക്ക് നിയമസഭയിലേക്കുള്ള മുന്നാം മൂഴത്തിലേക്കുള്ള അങ്കം ഏറെ കഠിനമേറിയതാക്കും. സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടര്‍മാരുള്ള ആറന്‍മുള മണ്ഡലത്തില്‍ മുന്‍തൂക്കം യുഡിഎഫിന് തന്നെയെന്നാണ് വിലയിരുത്തല്‍. എന്നിരുന്നാലും കഴിഞ്ഞ പാര്‍ലമെന്റ്-പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ബിജെപി വോട്ടിലുണ്ടായ വര്‍ധന ഏങ്ങനെയാവും വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുള്ളതെന്നറിയാന്‍ വോട്ടെണ്ണുന്നതുവരെ കാത്തിരിക്കേണ്ടി വരും. വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ വന്ന വിവാദം സിപിഎമ്മിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ മുന്‍ എംഎല്‍എ കെ സി രാജഗോപാലിനെ കാലുവാരിയ പാരമ്പര്യം എല്‍ഡിഎഫ് ആവര്‍ത്തിച്ചാല്‍ അതു ഗുണം ചെയ്യുക ശിവദാസന്‍ നായര്‍ക്ക് തന്നെയാവും. ബിജെപി നില മെച്ചപ്പെടുത്തുകയും ചെയ്യും.
റാന്നിയില്‍ സിപിഎമ്മിലെ രാജു ഏബ്രഹാമിന് ഇക്കുറി മല്‍സരം കടുകട്ടിയാണ്. മുന്‍ എംഎല്‍എ എം സി ചെറിയാന്റെ ഭാര്യ മറിയാമ്മ ചെറിയാനെയാണ് രാജു ഏബ്രഹാം നേരിടേണ്ടത്. ജില്ലാ പഞ്ചായത്തംഗമായി രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ട മറിയാമ്മ ചെറിയാന്‍ മണ്ഡലത്തിലെ പരിചിത മുഖമാണ്. ഈഴവ സമുദായത്തിന് ശക്തമായ പ്രാതിനിധ്യമുള്ള ഇവിടെ ബിഡിജെഎസ് ജില്ലാ ചെയര്‍മാനും പത്തനംതിട്ട എസ്എന്‍ഡിപി യൂനിയന്‍ പ്രസിഡന്റുമായ കെ പത്മകുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. റാന്നിയിലെ ഇടതുപക്ഷ സഹയാത്രികരായ എസ്എന്‍ഡിപി വോട്ടുകള്‍ ബിഡിജെഎസ് സ്വാധീനിച്ചാല്‍ തുടര്‍ച്ചയായി അഞ്ചാം ജയം തേടിയിറങ്ങുന്ന രാജു ഏബ്രഹാമിന് ഇക്കുറി പാടുപെടേണ്ടി വരും. ഈഴവ സമുദായത്തിന്റെ വോട്ടുകള്‍ ബിഡിജെഎസിന് പോയാല്‍ കുറവു വരിക എല്‍ഡിഎഫ് വോട്ട് ബാങ്കിലാവും.
അടൂരില്‍ സിറ്റിങ് എംഎല്‍എ ചിറ്റയം ഗോപകുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായും മുന്‍ എംഎല്‍എ കെ കെ ഷാജു യുഡിഎഫ് സ്ഥാനാര്‍ഥിയായും മല്‍സര രംഗത്ത് സജീവമായി. സംവരണ മണ്ഡലമായ ഇവിടെ ബിജെപിക്ക് വേണ്ടി യുവമോര്‍ച്ചാ നേതാവ് അഡ്വ. പി സുധീര്‍ മല്‍സരിക്കുന്നു. പന്തളത്തിന്റെ മുന്‍ എംഎല്‍എയായ കെ കെ ഷാജുവിന് ഇത് നിലനില്‍പ്പിന്റെ പോരാട്ടം കൂടിയാണ്. ജെഎസ്എസില്‍ നിന്നു കോണ്‍ഗ്രസ്സിലെത്തി കൈപ്പത്തി ചിഹ്‌നത്തില്‍ അടൂരില്‍ മല്‍സരത്തിനിറങ്ങിയ ഷാജുവിന് ആദ്യം നേരിടേണ്ടി വരുന്നത് പാര്‍ട്ടിക്കുള്ളിലെ പടല പിണക്കങ്ങളെയാണ്. മുന്‍ മന്ത്രിയും കൊങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പന്തളം സുധാകരന്റെ സഹോദരന്‍ കെ പ്രതാപനും കെപിസിസി നിര്‍വാഹക സമിതിയംഗം കെ വി പത്മനാഭനും വിമത സ്വരം ഉയര്‍ത്തി കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരേ രംഗത്ത് എത്തി. ഇവിടെ നില മെച്ചപ്പെടുത്താന്‍ എന്‍ഡിഎക്ക് വേണ്ടി ബിജെപിയിലെ യുവമോര്‍ച്ചാ നേതാവ് അഡ്വ. പി സുധീര്‍ മല്‍സര രംഗത്തുണ്ട്.
തിരുവല്ലയില്‍ ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റും സിറ്റിങ് എംഎല്‍എയുമായ മാത്യു ടി തോമസും കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ ജോസഫ് എം പുതുശേരിയും മല്‍സരിക്കും. എല്‍ഡിഎഫ് ഇവിടെ പ്രചാരണത്തില്‍ ബഹുദൂരം മുന്നിലാണ്. കേരളാ കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോരും സഭാ നിലപാടുകളും മാത്യു ടി തോമസിന് വിജയ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്റെ ഇടപെടലുകള്‍ തിരുവല്ലയിലെ രാഷ്ട്രീയത്തില്‍ യുഡിഎഫിനുള്ളില്‍ വിള്ളല്‍ വീഴ്ത്തി. ജോസഫ് എം പുതുശേരിക്കെതിരേ പരസ്യമായ നിലപാടാണ് കോണ്‍ഗ്രസ്സിനുള്ളിലുള്ളത്. കഴിഞ്ഞ രണ്ടു തവണയും തിരുവല്ലയിലെ യുഡിഎഫിലെ ചേരിപ്പോരാണ് മാത്യു ടിയെ വിജയിപ്പിച്ചത്. മാത്യു ടി ജയിക്കുകയും എല്‍ഡിഎഫ് അധികാരത്തില്‍ വരികയും ചെയ്താല്‍ മണ്ഡലത്തിനൊരു മന്ത്രി ഉറപ്പാണെന്നതും പ്ലസ് പോയിന്റാണ്. എങ്കിലും എതിര്‍ പക്ഷത്ത് പുതുശേരി വരുന്നതോടെ മല്‍സരം കടുക്കുമെന്ന് പറയാനും വയ്യ. പുതുശേരിക്ക് കിട്ടിയ സ്ഥാനാര്‍ഥിത്വം ശരിക്കും ഇരുട്ടടിയായിരിക്കുന്നത് രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനാണ്. താന്‍ വിചാരിച്ചാല്‍ പുതുശേരിക്ക് സീറ്റ് നല്‍കാതിരിക്കാം എന്ന കുര്യന്റെ അപ്രമാദിത്വത്തിനാണ് ഇവിടെ തിരിച്ചടിയേറ്റിരിക്കുന്നത്. ബിഡിജെഎസ് സ്ഥാനാര്‍ഥി മുന്‍ യോഗക്ഷേമ സഭ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്. എന്‍ഡിഎയുടെ സാന്നിധ്യം മണ്ഡലത്തില്‍ സജീവമാക്കുകയാണ് കാളിദാസ ഭട്ടതിരിപ്പാടിന്റെ ദൗത്യം. മണ്ഡലത്തില്‍ രണ്ടു പഞ്ചായത്തുകളില്‍ ബിജെപി അധികാരത്തിലുണ്ട്. ഒരു ബ്ലോക്ക് പഞ്ചായത്ത് അംഗം അടക്കം ജനപ്രതിനിധികള്‍ വേറെയും.
കോന്നിയില്‍ അവസാന നിമിഷമാണ് യുഡിഎഫ് അടൂര്‍ പ്രകാശിന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്. അഴിമതി ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ സുധീരന്‍ നടത്തിയ പ്രകടനം തന്നെയാണ് എല്‍ഡിഎഫിന്റെ പ്രചാരണ ആയുധം. എന്നാല്‍ ഇതൊന്നും ഇവിടെ പ്രകാശിനെ ബാധിക്കില്ലെന്നാണ് പ്രവര്‍ത്തകരുടെ വികാരം. സിപിഎം സ്ഥാനാര്‍ഥി അഡ്വ. ആര്‍ സനല്‍കുമാര്‍ പ്രചാരണ രംഗത്ത് ഏറെ മുന്നില്‍ പോയതൊന്നും അടൂര്‍ പ്രകാശിനെ ബാധിക്കില്ല. കാരണം, കഴിഞ്ഞ 20 വര്‍ഷമായി വോട്ടര്‍മാര്‍ക്ക് സുപരിചിതനാണ് ഈ സ്ഥാനാര്‍ഥി. ബിജെപി സ്ഥാനാര്‍ഥിയായി അഡ്വ. അശോക് കുമാറിനെ പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it