Flash News

പ്രകാശ ചന്ദ്രിക പിറന്നു; ഇനി പുണ്യങ്ങള്‍ പെയ്തിറങ്ങും

പ്രകാശ ചന്ദ്രിക പിറന്നു; ഇനി പുണ്യങ്ങള്‍ പെയ്തിറങ്ങും
X
ramadan kareem

പി.സി അബ്ദുല്ല

കോഴിക്കോട് : റമദാനിന്റെ അതീതമായ പ്രകാശത്തിലേക്ക് ശഅ്ബാന്‍ മാഞ്ഞു. ഇനി പുണ്യങ്ങളുടെ പൂവാക പൂക്കും വസന്തം. ഇസ്‌ലാമിന്റെ ആകാശത്ത് ഇന്ന് വിരിഞ്ഞ റമദാനമ്പിളി വിശ്വാസിയുടെ അകതാരില്‍ വിശുദ്ധിയുടെ നിലാവായ് പരക്കുന്നു.
ഇന്നലെ കോഴിക്കോട് കാപ്പാട് കടപ്പുറത്താണ് മാസപ്പിറവി ദൃശ്യമായത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം അബൂബക്കര്‍ മുസല്യാര്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ കുഞ്ഞു മുഹമ്മദ് മാലവി, കേരള ജംഇയത്തുല്‍ ഉലമ പ്രസിഡണ്ട് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസല്യാര്‍, മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ തിരുവനന്തപുരം പാളയം ഇമാം എന്നിവരാണ് നാളെ റമളാന്‍ ഒന്നായി പ്രഖ്യാപിച്ചത്.
പകലുകളെല്ലാം അസ്തമിക്കുന്നത് ഇരുട്ടിലേക്കാണ്. ഇരുട്ട് ഉപാസിക്കുന്നതാവട്ടെ തിന്മയെയും. എന്നാല്‍ ശഅ്ബാന്റെ പകല്‍ മായുന്നത് ഇരുട്ടിലേക്കല്ല. റമദാനെന്ന ദിവ്യപ്രകാശത്തിലേക്കാണ്.
വാനവും ഭൂമിയും പ്രാര്‍ത്ഥനകളാല്‍ പ്രകാശ പൂരിതമാവുന്ന രാപ്പകലുകള്‍. അടിമയായ മനുഷ്യനോട് അല്ലാഹം അത്യുദാരനാവുന്ന മാസം. വിശുദ്ധ കുര്‍ആന്‍ അവതീര്‍ണ്ണമായ മാസം.
ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്‌റെന്ന സമ്മോഹനരാവ്.
റമദാന്‍ അത്മസംസ്‌കരണത്തിലേക്കുള്ള പ്രതിജ്ഞ പുതുക്കലാണ്. ജീവിതം ക്രമീകരിക്കാനുള്ള വിശ്വാസിയുടെ ആണ്ടറുതിയും. റമദാന്‍ ചൈതന്യത്തെ ഉദ്കൃഷ്ടമായ ജീവിതം കൊണ്ട് നെഞ്ചേറ്റണമെന്ന് പണ്ഡിതരും നേതാക്കളും ആഹ്വാനം ചെയ്തു. പൊതു വിപണിയില്‍ പൊള്ളുന്ന വിലക്കയറ്റത്തിന്റെയും കാര്‍ഷിക-തീരദേശ മേഘലകളിലെ കടുത്ത വറുതിയുടെയും പാശ്ചാത്തലങ്ങളിലേക്കാണ് ഇത്തവണ റമദാനെത്തിയത്.
Next Story

RELATED STORIES

Share it