പോലിസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു; കൊലപാതകമെന്ന് ബന്ധുക്കള്‍

വിളപ്പില്‍ശാല: മദ്യപിച്ച് വാഹനമോടിച്ചെന്നാരോപിച്ച് പൂജപ്പുര പോലിസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് സ്‌റ്റേഷനില്‍ മരിച്ചു. പോലിസ് മര്‍ദ്ദനത്തെ തുടര്‍ന്നാണു മരണമെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. വിളപ്പില്‍ശാല പടവന്‍കോട് ലൈറ്റ് ഹൗസില്‍ സുധീര്‍ഖാന്‍ (40) ആണ് മരണപ്പെട്ടത്.
ഓട്ടോറിക്ഷാ ഡ്രൈവറായ സുധീറിനെ തിങ്കളാഴ്ച രാത്രി മദ്യപിച്ച് വാഹനം ഓടിച്ചെന്നാരോപിച്ച് പൂജപ്പുര പോലിസ് തിരുമല ജങ്ഷനില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്‌റ്റേഷനില്‍ കൊണ്ടുവന്നയുടന്‍ സുധീര്‍ കുഴഞ്ഞുവീണു മരിച്ചതായി രാത്രി രണ്ടോടെ പോലിസ് ബന്ധുക്കളെ വിവരമറിയിച്ചു. എന്നാല്‍ സുധീറിനെ മരിച്ചുകഴിഞ്ഞാണ് പോലിസ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആക്ഷേപമുണ്ട്.
സുധീറിന്റെ മരണത്തിന് ഉത്തരവാദികളായ പോലിസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ ഇന്നലെ പുലര്‍ച്ചെ തന്നെ സ്‌റ്റേഷന്‍ ഉപരോധം ആരംഭിച്ചിരുന്നു. സുധീറിന്റെ മാതാപിതാക്കള്‍ സൗദിയിലാണ്. ഇന്നു പുലര്‍ച്ചെ ഇവര്‍ നാട്ടിലെത്തിയശേഷം പടവന്‍കോട് ജുമാ മസ്ജിദില്‍ മൃതദേഹം സംസ്‌കരിക്കും. ഭാര്യ ഷാഹിദ. മക്കള്‍: മുഹമ്മദ് സത്ഫാന്‍, അഹമ്മദ് സത്ഫാന്‍, അബ്ദുല്ല.
Next Story

RELATED STORIES

Share it