malappuram local

പൊന്നാനി ബീച്ചിന്റെ ടൂറിസം സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുന്നതായി പഠനം

പൊന്നാനി: ജില്ലയിലെ ഏക തുറമുഖ പട്ടണമായ പൊന്നാനിയുടെ ടൂറിസം സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുന്നതായി പഠനം. മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസിന്റെ ചുമതലയുള്ള ലക്ചറര്‍ കെ ഐ അബിന്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
സന്ദര്‍ശകരെ ആകര്‍ഷിപ്പിക്കുന്ന മനോഹരമായ പ്രകൃതി കാഴ്ചകളും ബോട്ട് സവാരിയും ലൈറ്റ് ഹൗസും ഇവിടെയുണ്ട്. ഇതിന് പുറമെ ദേശാടനക്കിളികളുടെ താവളം കൂടിയാണ് പൊന്നാനി ബീച്ച് . വാണിജ്യ തുറമുഖത്തിന്റെ നിര്‍മാണമാണ് ടൂറിസം സാധ്യതകള്‍ക്ക് കാര്യമായ മങ്ങലേല്‍പ്പിക്കുകയെന്ന് പഠനം പറയുന്നു .ഇതിന് പുറമെ ഈ ബീച്ചിനെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി വികസിപ്പിച്ചെടുക്കുന്നതില്‍ കാലങ്ങളായി നഗരസഭാ ഭരണനേത്യത്വം പരാജയപ്പെടുകയും ചെയ്തതായി പഠനത്തില്‍ പറയുന്നുണ്ട്
2007 ല്‍ പൊന്നാനി ബീച്ചില്‍ നടപ്പിലാക്കിയ ഹരിത തീരം പദ്ധതിയുടെ ഭാഗമായുള്ള കാറ്റാടി മരങ്ങള്‍ കാറ്റാടിക്കാടുകളായി മാറി ബീച്ചിന് അലങ്കാരമായിട്ടുണ്ട്. എന്നാല്‍ വാണിജ്യ തുറമുഖ നിര്‍മാണത്തിന്റെ മറവില്‍ ഇത് പൂര്‍ണമായി വെട്ടിക്കളയാനാണ് തീരുമാനം.
വന്‍ സാധ്യതകള്‍ ഉള്ള പൊന്നാനി ബീച്ചിനെ സന്ദര്‍ശകരെ കൂടുതല്‍ ആകര്‍ഷിപ്പിച്ച് വരുമാനമാര്‍ഗമാക്കി മാറ്റാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. നീന്താനും, മീന്‍ പിടിക്കാനും ,ഫോട്ടോ ഗ്രാഫിക്കും , ഒത്തിരി സാധ്യതകള്‍ ഉള്ള തീരമാണിത്. പൊന്നാനിയില്‍ പടിഞ്ഞാറേക്കരയിലേക്ക് ബോട്ട് സര്‍വീസ് നടത്തിയും സന്ദര്‍ശകരെ ആകര്‍ഷിപ്പിക്കാന്‍ കഴിയും. എന്നാല്‍ യാത്രാ തോണിയല്ലാതെ മറ്റൊന്നും ഇവിടെയില്ല.
ഭാരതപ്പുഴയും തിരൂര്‍ പുഴയും ഒന്നിച്ച് അറബിക്കടലില്‍ സംഗമിക്കുന്ന പൊന്നാനി ബീച്ചില്‍ ആയിരക്കണക്കിന് ദേശാടനക്കിളികളാണ് വിരുന്നെത്തുന്നത്. ഇതിനു പുറമെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ലൈറ്റ് ഹൗസ് വൈകുന്നേരങ്ങളില്‍ സന്ദര്‍ശകരായി തുറന്ന് കൊടുത്തിരുന്നു .എന്നാല്‍ പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സന്ദര്‍ശകരെ പുറത്താക്കുന്നതും സാധാരണമാണ്.
പൊന്നാനിയുടെ തൊട്ടടുത്തുള്ള പടിഞ്ഞാറേക്കര ബീച്ചില്‍ സന്ദര്‍ശകരെ ആകര്‍ഷിപ്പിക്കാന്‍ പാര്‍ക്ക് തുടങ്ങിയതാണ് അല്‍പ്പം ആശ്വാസം. ചരിത്രപ്രസിദ്ധമായ വലിയ പള്ളിയും ബിച്ചിനടുത്ത് തന്നെ.
ആഘോഷവേളകളില്‍ ആയിരക്കണക്കിനാളുകളാണ് പൊന്നാനി ബീച്ചില്‍ അസ്തമയം കാണാനെത്തുന്നത്. രണ്ടായിരം കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന വാണിജ്യ തുറമുഖമാണ് ബിച്ചിന്റെ ടൂറിസം സാധ്യതകളെ ഇല്ലാതാക്കുക .ഇതിന്റെ നിര്‍മാണം രണ്ട് മാസം മുന്‍പാണ് തുടങ്ങിയത് . തുറമുഖം വരുന്നതോടെ ദേശാടനക്കിളികള്‍ പൊന്നാനി തീരത്തെ എന്നെന്നേക്കുമായി കൈയ്യൊഴിയുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it