ernakulam local

പെരുമ്പാവൂര്‍ സ്വകാര്യ ബസ്സ്റ്റാന്റ് ശോച്യാവസ്ഥ പരിഹരിക്കണമെന്ന്

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ സ്വകാര്യ ബസ്റ്റാന്റിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാവുന്നു. രാത്രിയായാല്‍ ബസ്റ്റാന്റില്‍ ആവശ്യത്തിന് വെളിച്ചമില്ലാത്തത് സ്ത്രീ യാത്രികരെ ബുദ്ധിമുട്ടിലാക്കുന്നു.
പെരുമ്പാവൂര്‍ നഗരസഭ പ്രൈവറ്റ് ബസ്റ്റാന്റിന്റെ ഇപ്പോഴത്തെ അവസ്ഥ ശോചനീയമാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരസഭ ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച കൂറ്റന്‍ കാലുകളിലുള്ള ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തന രഹിതമാണ്. കൂടാതെ ഒന്നാം ബ്ലോക്കിലെ ട്യൂബ് ലൈറ്റുകളും രണ്ടാം ബ്ലോക്കിലെ മെര്‍ക്കുറി ലൈറ്റുകളും പ്രവര്‍ത്തനക്ഷമമല്ല.
ചുരുക്കം ചില ലൈറ്റുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇരു ബ്ലോക്കുകളിലേയും വ്യാപാര സ്ഥാപനങ്ങളിലെ വെളിച്ചത്തെ ആശ്രയിച്ചാണ് ബസ്റ്റാന്റില്‍ യാത്രികര്‍ നില്‍ക്കുന്നത്. കൂടാകെ ഒന്നാം ബ്ലോക്കിന്റെ മുകള്‍ തട്ടില്‍ മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്ന് കെട്ടിടം ജീര്‍ണതയിലേക്ക് നീങ്ങുകയാണ്.
ചളിയും മറ്റ് വേസ്റ്റുകളും അടിഞ്ഞുകൂടി മഴവെള്ളം പുറത്തേക്ക് പോവാനുള്ള കുഴലുകള്‍ അടഞ്ഞ അവസ്ഥയാണ്. ഇതുമൂലം ഗോവണിപ്പടികള്‍ വഴി വെള്ളം താഴേക്ക് പതിക്കുന്നത് വ്യാപാരികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. മുകള്‍നില കൈയേറിയുള്ള സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടമാണ് ഇത്തരത്തില്‍ വേസ്റ്റുകള്‍ അടിഞ്ഞുകൂടി വെള്ളം കെട്ടിനില്‍ക്കാന്‍ കാരണം.
മദ്യകുപ്പികള്‍കൊണ്ടും മറ്റും നിറഞ്ഞിരിക്കുകയാണ് മുകള്‍നില. കെട്ടിടത്തിന് മുകളില്‍ ഷീറ്റ് മേഞ്ഞാല്‍ വെള്ളം കെട്ടിനിന്ന് താഴേക്ക് പതിക്കുന്നതിന് പരിഹാരം കാണാനാവും. സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാന്‍ വേണ്ട നടപടികളും സ്വീകരിക്കണം.
കൂടാതെ മുകള്‍തട്ടില്‍നിന്നും ഒന്നാം നിലയിലെ ശുചിമുറിവഴിയും പൈപ്പുകള്‍ തകര്‍ന്ന് വെള്ളം ഒഴുകുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കണ്ടാലെ കെട്ടിടം സംരക്ഷിക്കാനാവൂ.
രണ്ടാം ബ്ലോക്കിന്റെ തെക്കുഭാഗം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇതുമൂലം ഇവിടെനിന്നും ദുര്‍ഗന്ധം വമിക്കുകയാണ്.
കൂടാതെ പോലിസ് എയ്ഡ് പോസ്റ്റില്‍ പോലിസിന്റെ സേവനം കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്.
അതിനാല്‍ എത്രയും വേഗം ഇതിനെല്ലാം പരിഹാരം കാണണമെന്നാണ് വ്യാപാരികളുടേയും യാത്രക്കാരുടേയും ആവശ്യം.
Next Story

RELATED STORIES

Share it