Kerala

പെരുമ്പാവൂര്‍ കൊലപാതകം: വിദ്യാര്‍ഥിനി ക്രൂര പീഡനത്തിന് ഇരയായെന്ന് റിപോര്‍ട്ട്

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ദലിത് നിയമവിദ്യാര്‍ഥിനി കൊല്ലപ്പെട്ടതു മാനഭംഗശ്രമം ചെറുക്കുന്നതിനിടെയുണ്ടായ ക്രൂരമായ ആക്രമണത്തെ തുടര്‍ന്നെന്ന് റിപോര്‍ട്ട്. യുവതിയുടെ ദേഹത്ത് 30ഓളം മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു.
മാറിടത്തിലും കഴുത്തിലും 13 ഇഞ്ച് ആഴത്തിലുള്ള രണ്ടു മുറിവുകളുണ്ട്. ജനനേന്ദ്രിയത്തില്‍ ഇരുമ്പുദണ്ഡ് കുത്തിയിറക്കിയതിനെ തുടര്‍ന്ന് വന്‍കുടല്‍ പുറത്തായി. കമ്പികൊണ്ടുള്ള കുത്തില്‍ ജനനേന്ദ്രിയവും മലദ്വാരവും ഒന്നിച്ച അവസ്ഥയിലായിരുന്നു. കഴിഞ്ഞ വ്യഴാഴ്ച രാത്രി എട്ടോടെയാണ് കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ ബണ്ട് പുറമ്പോക്കിലെ വീട്ടില്‍ ജിഷ(30)യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ തന്നെ കൊലപാതകമാണെന്ന് പോലിസ് ഉറപ്പിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിനു ശേഷമാണു കൊലപാതകത്തിനു മുമ്പ് ക്രൂരപീഡനം നടന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ഷാള്‍ ഉപയോഗിച്ചു മുറുക്കിയശേഷം കഴുത്തില്‍ കത്തി കൊണ്ട് കുത്തി. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലിസിനു പ്രതിയെക്കുറിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണു പ്രധാനമായും അന്വേഷണം നടക്കുന്നതെങ്കിലും ജിഷയുടെ സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. രണ്ട് സെന്റ് പുറമ്പോക്ക് ഭൂമിയിലെ ഒറ്റമുറി വീട്ടിലാണ് ജിഷയും മാതാവ് രാജേശ്വരിയും താമസിച്ചിരുന്നത്. മാനസികാസ്വാസ്ഥ്യമുള്ള രാജേശ്വരി വീട്ടുജോലികള്‍ക്കു പോയാണു കുടുംബം പുലര്‍ത്തിയിരുന്നത്.
ഭര്‍ത്താവ് ഉപേക്ഷിച്ചതിനു ശേഷം ഏറെ കഷ്ടപ്പെട്ടാണു രണ്ടു പെണ്‍മക്കളെയും രാജേശ്വരി വളര്‍ത്തിയത്. എറണാകുളം സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി പി മധുവിന്റെ നേതൃത്വത്തില്‍ പോലിസ് ഉദ്യോഗസ്ഥര്‍ ജിഷയുടെ വീട്ടിലെത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it