പിളര്‍പ്പുകള്‍ക്കൊപ്പം ചിഹ്നം മാറ്റി സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍; മാറ്റമില്ലാതെ സിപിഐ

പി പി ഷിയാസ്

തിരുവനന്തപുരം: രാഷ്ട്രീയപ്പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം പിളര്‍പ്പ് ഒരു പുത്തരിയല്ല. പിളര്‍പ്പിനൊപ്പം അവയുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും മാറുന്നത് സ്വാഭാവികം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പിളര്‍ന്നതും അതിനൊപ്പം തന്നെ ചിഹ്നങ്ങള്‍ മാറിക്കളിച്ചതും സോഷ്യലിസ്റ്റ് പാര്‍ട്ടികളാണ്. 18 തവണ പിളര്‍ന്നാണ് 1948ലെ സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്നത്തെ വിവിധ ജനതാദള്‍ പാര്‍ട്ടികളില്‍ എത്തിനില്‍ക്കുന്നത്.
കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റ് ആശയക്കാരാണ് 1948ല്‍ ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് (ഐഎസ്പി) രൂപം നല്‍കുന്നത്. ജയപ്രകാശ് നാരായണ്‍, അച്യുത് പട്‌വര്‍ധന്‍, റാംമനോഹര്‍ ലോഹ്യ തുടങ്ങിയവരായിരുന്നു നേതൃത്വം. ആദ്യമായി 'ആല്‍മരം' ചിഹ്നത്തില്‍ മല്‍സരിച്ച ഐഎസ്പിക്ക് ആദ്യ തിരഞ്ഞെടുപ്പില്‍ 12 സീറ്റ് ലഭിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ഐഎസ്പിയും കിസാന്‍ മസ്ദൂര്‍ പ്രജാപക്ഷും ലയിച്ച് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി (പിഎസ്പി) എന്ന പുതിയ കക്ഷിയുണ്ടാക്കി. കിസാന്‍ മസ്ദൂറിന്റെ ചിഹ്നമായ 'കുടില്‍' പുതിയ പാര്‍ട്ടിചിഹ്നമായി തീരുമാനിച്ചു.
പിന്നീട് കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തെ ചൊല്ലി 1955ല്‍ പിഎസ്പി പിളര്‍ന്നു. കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ത്ത ലോഹ്യയും കൂട്ടരും സോഷ്യലിസ്റ്റ് പാര്‍ട്ടിയുണ്ടാക്കി. ഒമ്പതുവര്‍ഷം കഴിഞ്ഞ് 1964ല്‍ ഇരു കക്ഷികളും വീണ്ടുമൊന്നിച്ച് സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുണ്ടാക്കിയെങ്കിലും ഒരു വര്‍ഷം കഴിഞ്ഞ് സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയും പിഎസ്പിയുമായി അവ വീണ്ടും പിരിഞ്ഞു. 1971ലെ തിരഞ്ഞെടുപ്പിനെ നേരിട്ട സോഷ്യലിസ്റ്റുകള്‍ അത് കഴിഞ്ഞതോടെ വീണ്ടുമൊന്നായി. സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നായിരുന്നു പുതിയ പേര്. എട്ടു മാസത്തിനുള്ളില്‍ വീണ്ടും പിളര്‍പ്പ്. പാര്‍ട്ടി വിട്ട രാജ്‌നാരായണും കര്‍പ്പൂരി ഠാക്കൂറും പഴയ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി പുനരുജ്ജീവിപ്പിച്ചു.
ആ സമയം കോണ്‍ഗ്രസ് വിട്ട് ചരണ്‍സിങ് രൂപീകരിച്ച ഭാരതീയ ക്രാന്തിദളില്‍ ലയിച്ച് ഭാരതീയ ലോക്ദളുണ്ടാക്കി. എന്നാല്‍, അടിയന്തരാവസ്ഥയ്ക്കു ശേഷം എല്ലാം മറന്ന് ഭാരതീയ ലോക്ദള്‍, സോഷ്യലിസ്റ്റ് പാര്‍ട്ടി, സംഘടനാ കോണ്‍ഗ്രസ്, ജനസംഘം എന്നിവയെല്ലാം ഒന്നായി. ഭാരതീയ ലോക്ദളിന്റെ 'കലപ്പയേന്തിയ കര്‍ഷകന്‍' ചിഹ്നത്തിലാണ് പുതിയ ജനതാപാര്‍ട്ടി മല്‍സരിച്ചത്. വന്‍ ഭൂരിപക്ഷത്തോടെ 1977ലെ തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്താനും അവര്‍ക്കായി. 1979ല്‍ ജോര്‍ജ് ഫെര്‍ണാണ്ടസും ചരണ്‍സിങ്ങും ചേര്‍ന്ന് ജനതാപാര്‍ട്ടി- എസ് രൂപീകരിച്ചു.
ജനതാപാര്‍ട്ടി ചക്രം ചിഹ്നവുമായി തുടര്‍ന്നു. ജനസംഘക്കാര്‍ ഭാരതീയ ജനതാപാര്‍ട്ടിയുണ്ടാക്കി. ജനതാപാര്‍ട്ടി-എസ്സില്‍ നിന്ന് രാജ്‌നാരായണ്‍ വിഭാഗം വീണ്ടും വഴിപിരിഞ്ഞു. ബാക്കിയുള്ളവര്‍ ചരണ്‍സിങ്ങിന്റെ നേതൃത്വത്തില്‍ ലോക്ദളുണ്ടാക്കി. ജോര്‍ജ് ഫെര്‍ണാണ്ടസ് ലോക്ദള്‍ വിട്ട് ജനതാപാര്‍ട്ടിയില്‍ തിരിച്ചെത്തി. പിന്നീട് ചരണ്‍സിങ്ങിന്റെ മകന്‍ അജിത്‌സിങ്ങിന്റെ ലോക്ദള്‍ എ-യും എച്ച് എന്‍ ബഹുഗുണയുടെ ലോക്ദള്‍ ബി-യുമുണ്ടായി. 1989ല്‍ ലോക്ദളും ജനതാപാര്‍ട്ടിയും വീണ്ടുമൊന്നായി. കോണ്‍ഗ്രസ് വിട്ടെത്തിയ വി പി സിങ്ങുമായി ചേര്‍ന്ന് ജനതാദള്‍ എന്ന പുതിയ കക്ഷിയുണ്ടായി. ചക്രമായിരുന്നു ചിഹ്നം.
പത്തുമാസമായപ്പോള്‍ ജനതാദള്‍ പിളര്‍ത്തി സമാജ്‌വാദി ജനതാദള്‍ രൂപീകരിച്ച് ചന്ദ്രശേഖര്‍ പുറത്തുപോയി. 'ചക്രത്തിനുള്ളിലെ കര്‍ഷകന്‍' ആയിരുന്നു ചിഹ്നം. ഇതിനിടയില്‍ ജനതാദള്‍ പല കഷണങ്ങളായി പിരിഞ്ഞു. ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍, മുലായം സിങ് യാദവിന്റെ സമാജ്‌വാദി ജനതാപാര്‍ട്ടി, നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍, ശരത് യാദവിന്റെ ജനതാദള്‍ യു, ദേവഗൗഡയുടെ ജനതാദള്‍ എസ്, ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ സമതാ പാര്‍ട്ടി എന്നിവയെല്ലാം പിന്തുടര്‍ച്ചകളാണ്. സമതാ പാര്‍ട്ടി പിന്നീട് ജനതാദള്‍ യു-വില്‍ ലയിച്ചു. ഗൗഡയുടെ ജനതാദള്‍ എസ്സിനാണ് ചക്രം ചിഹ്നം ലഭിച്ചത്. ജനതാദള്‍ എസ് വീണ്ടും പിളര്‍ന്നപ്പോള്‍ ചിഹ്നം ട്രാക്ടറായും പിന്നെ കറ്റയേന്തിയ കര്‍ഷകസ്ത്രീയായും മാറി.
എന്നാല്‍, 65 വര്‍ഷമായി ചിഹ്നം മാറാത്ത ഒരേയൊരു പാര്‍ട്ടി സിപിഐ ആണ്. 1964ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അരിവാളും നെല്‍ക്കതിരും പിളര്‍പ്പിനു ശേഷം സിപിഐക്ക് ലഭിച്ചു. 1964നു ശേഷം ഇതുവരെ സിപിഎമ്മും ഒരേ ചിഹ്നത്തിലാണ് മല്‍സരിക്കുന്നത്-അരിവാള്‍ ചുറ്റിക നക്ഷത്രം. കോണ്‍ഗ്രസ് മൂന്നു തവണയാണ് ചിഹ്നം മാറ്റിയത്. നെഹറുവിന്റെ കാലത്ത് നുകം വച്ച കാള, ഇന്ദിരാഗാന്ധിയുടെ കാലത്ത് പിളര്‍ന്നപ്പോള്‍ പശുവും കിടാവും, പിന്നീട് കൈപ്പത്തി. ബിജെപിയുടെ ആദ്യ രൂപമായ ജനസംഘത്തിന്റെ ചിഹ്നം ദീപമായിരുന്നു. പിന്നീട് ബിജെപി രൂപീകരിച്ച ശേഷം താമര സ്വീകരിച്ചു.
Next Story

RELATED STORIES

Share it