Idukki local

പാറക്കടവില്‍ 11 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം: ഉന്നതോദ്യോഗസ്ഥര്‍ ഇടപെട്ട് ഒതുക്കി; സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട് നല്‍കി

ജോബിന്‍തോമസ്

തൊടുപുഴ: പാറക്കടവില്‍ 11 വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഉന്നതദ്യോഗസ്ഥര്‍ ഇടപെട്ട് കേസൊതുക്കിയതായി ആരോപണം. കഴിഞ്ഞ 2015 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാറക്കടവ് സ്വദേശിനിയായ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ചാണ് പീഡനത്തിനു ഇരയാക്കിയത്.
പരാതിയുമായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എത്തിയതോടെ തൊടുപുഴ സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ ഇടപെട്ട് കേസൊതുക്കുകയായിരുന്നു.ഈ കേസുമായി ബന്ധപെട്ട് ചില ഉദ്യോഗസ്ഥര്‍ 10 ലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങിയതായും ആരോപണമുണ്ട്.സംഭവം പോലിസുകാരുടെ ഇടയില്‍ ചര്‍ച്ചയായതോടെയാണ് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.കേസില്‍ പ്രതിയായ ആള്‍ ഉന്നത സ്വാധീനം ചെലുത്തി. വന്‍ തോതില്‍ പണവുമിറക്കി.അങ്ങനെ ഒറ്റ രാത്രി കൊണ്ടു കേസ് രാജിയായി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാല്‍ പ്രതിക്ക് 90 ദിവസം കഴിഞ്ഞാല്‍പോലും ജാമ്യം ലഭിക്കില്ലെന്ന ഭീഷണി മുഴക്കിയാണ് വന്‍തുക കൈക്കൂലി വാങ്ങിയത്.പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലുമറിയാതെ അര്‍ധരാത്രിയിലായിരുന്നു ഇത്.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കു തുഛമായ തുകയാണ് നല്‍കിയതത്രെ. പരാതിയുമായി മുന്നോട്ടു പോയാല്‍ കുട്ടിയുടെ ഭാവി നശിക്കും എന്നതുള്‍പ്പടെയുള്ള ഉപദേശവും തൊടുപുഴ സ്റ്റേഷനില്‍ നിന്ന് നല്‍കിയതായാണ് വിവരം.
പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ചര്‍ച്ച നടത്തി പണം വാഗ്ദാനം ചെയ്താണ് കേസൊതുക്കിയത്.വീണ്ടും പരാതി നല്‍കാന്‍ വീട്ടുകാര്‍ പദ്ധതിയിടുന്നതായാണ് സൂചന.
പീഡനത്തിനിരയായ പെണ്‍കുട്ടിയെ ബന്ധുവീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.സംഭവവുമായി ബന്ധപെട്ട് സപെഷല്‍ ബ്രാഞ്ച് റിപോര്‍ട് നല്‍കി.പെണ്‍കുട്ടി പരാതിയുമായി രംഗത്ത് വരാത്തതിനാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കേസെടുത്തിട്ടില്ല.വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട മറ്റൊരു പീഡന കേസും പണം വാങ്ങി ഒതുക്കിയതായും സ്‌പെഷല്‍ ബ്രാഞ്ചിനു വിവരം ലഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it