പദ്മ പുരസ്‌കാരം: ശുപാര്‍ശ പട്ടിക തയ്യാറാക്കിയത് മാനദണ്ഡങ്ങള്‍ ലംഘിച്ച്

കൊച്ചി: സംസ്ഥാനത്തു നിന്നുള്ള പദ്മ പുരസ്‌കാര ശുപാര്‍ശ പട്ടിക തയ്യാറാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങളും സുപ്രിംകോടതി വിധിയും മറികടന്ന്. ഓരോ സംസ്ഥാനത്തെയും പദ്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരെ കണ്ടെത്താന്‍ സ്‌പെഷ്യല്‍ സെര്‍ച്ച് കമ്മിറ്റിയെ നിയോഗിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ ഈ നിര്‍ദേശത്തിനു വിരുദ്ധമായി മന്ത്രിസഭാ ഉപസമിതിയാണ് കേരളത്തില്‍ നിന്നുള്ള പട്ടിക തയ്യാറാക്കിയതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
1995ലെ ബാലാജി രാഘവന്‍ വേര്‍സസ് യൂനിയന്‍ ഓഫ് ഇന്ത്യ വിധിപ്രകാരം സംസ്ഥാന മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന പ്രത്യേക സമിതിയുടെ കീഴില്‍വേണം പദ്മ പുരസ്‌കാരത്തിന് അര്‍ഹരായവരെ കണ്ടെത്തേണ്ടത് എന്നു നിര്‍ദേശമുണ്ട്. ഇതും ലംഘിക്കപ്പെട്ടു.
അപേക്ഷകരുടെ ബാഹുല്യം നിമിത്തം പദ്മ പുരസ്‌കാര ശുപാര്‍ശ പട്ടിക അഞ്ചു പേരില്‍ ചുരുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാല്‍, പിന്നീട് അത് 12 പേരാക്കി ഉയര്‍ത്തി. ബയോ-ഡാറ്റയുമായി ആരും സമീപിക്കരുതെന്നു സാംസ്‌കാരികമന്ത്രി പത്രക്കുറിപ്പും ഇറക്കി. പിന്നീട് ഇതേ മന്ത്രി തന്നെ ഒരാളുടെ പേരു നിര്‍ദേശിക്കുകയും ചെയ്തു. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കണ്‍വീനറായുള്ള മന്ത്രിസഭാ ഉപസമിതിയാണ് പദ്മ പുരസ്‌കാര പട്ടിക തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ളത്. മന്ത്രിമാരായ കെ സി ജോസഫ്, അടൂര്‍ പ്രകാശ്, എം കെ മുനീര്‍, പി ജെ ജോസഫ്, എ പി അനില്‍കുമാര്‍ എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങള്‍. പദ്മഭൂഷണ്‍ പുരസ്‌കാരത്തിനായി ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ പി ഗോപിനാഥന്‍ നായര്‍, പദ്മശ്രീ പുരസ്‌കാരങ്ങള്‍ക്ക് ഡോ. വി പി ഗംഗാധരന്‍, പി ജയചന്ദ്രന്‍, കെ എം റോയി, ചെമ്മഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, പ്രീജ ശ്രീധരന്‍ തുടങ്ങി 12 പേരുകളാണ് ശുപാര്‍ശ പട്ടികയിലുള്ളത്.
Next Story

RELATED STORIES

Share it