പത്താന്‍കോട്ട് ആക്രമണം; ഇന്ത്യ നല്‍കിയ തെളിവുകളില്‍ പാകിസ്താന്‍ അന്വേഷണത്തിന്

ഇസ്‌ലാമാബാദ്: പത്താന്‍കോട്ട് വ്യോമതാവളത്തിലെ ആക്രമണം സംബന്ധിച്ച് ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം വേഗത്തിലാക്കാന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ഉത്തരവിട്ടു. പ്രാദേശിക-ദേശീയ സുരക്ഷ സംബന്ധിച്ച കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
പത്താന്‍കോട്ട് സംഭവത്തിന്റെ പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നവാസ് ശരീഫിന്റെ അധ്യക്ഷതയില്‍ പാക് തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ കഴിഞ്ഞ രണ്ടു ദിവസമായി ചേര്‍ന്ന ഉന്നതതലയോഗത്തിനു പിന്നാലെയാണ് പുതിയ തീരുമാനം. ധനകാര്യ മന്ത്രി ഇസ്ഹാഖ് ധര്‍, ആഭ്യന്തരമന്ത്രി നിസാര്‍ അലി ഖാന്‍, വിദേശകാര്യ ഉപദേശകന്‍ സര്‍താജ് അസീസ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഐസാസ് അഹ്മദ് ചൗധരി, വിദേശ സെക്രട്ടറി അഫ്ത്താബ് സുല്‍ത്താന്‍, രഹസ്യാന്വേഷണ വിഭാഗം തലവന്‍മാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ച യോഗത്തിലാണ് തീരുമാനം. ആക്രമണം ആസൂത്രണം ചെയ്തവരെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയെന്നും ഇതില്‍ എടുക്കുന്ന നടപടികളെ ആശ്രയിച്ചായിരിക്കും പാകിസ്താനുമായി ഇനിയുള്ള ചര്‍ച്ചകളെന്നു വ്യക്തമാക്കിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് പാക് സുരക്ഷാ ഉപദേഷ്ടാവ് മുന്‍ ജനറല്‍ നാസര്‍ ഖാന്‍ ജന്‍ജുവയ്ക്കു നേരിട്ടു വിവരങ്ങള്‍ കൈമാറിയത്. ശബ്ദ സാംപിള്‍ ഉള്‍പ്പെടെ നല്‍കി.
ഭീകരതയ്‌ക്കെതിരേ പോരാടാന്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള സഹകരണം ശക്തമാക്കുമെന്ന് നവാസ് ശരീഫ് യോഗത്തില്‍ പറഞ്ഞു. എന്നാല്‍, ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ തെളിവുകള്‍ അപൂര്‍ണമാണെന്നാണ് ചില പാക് ഉദ്യോഗസ്ഥര്‍ പറയുന്നത്. ശക്തമായ തെളിവുകളാണ് തങ്ങള്‍ക്കു വേണ്ടത്. എങ്കില്‍ മാത്രമേ കേസ് കോടതിയില്‍ നിലനില്‍ക്കൂവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആക്രമണവുമായി ബന്ധപ്പെട്ടവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
Next Story

RELATED STORIES

Share it