പത്താന്‍കോട്ട് ആക്രമണം: മസ്ഊദ് അസ്ഹര്‍ അറസ്റ്റില്‍

ഇസ്‌ലാമാബാദ്: പത്താന്‍കോട്ട് വ്യോമത്താവളം ആക്രമണത്തിന്റെ ആസൂത്രകനെന്ന് ഇന്ത്യ ആരോപിക്കുന്ന ജയ്‌ശെ മുഹമ്മദ് നേതാവ് മൗലാനാ മസ്ഊദ് അസ്ഹറിനെ പാകിസ്താന്‍ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. അസ്ഹര്‍, സഹോദരന്‍ അബ്ദുര്‍റഹ്മാന്‍ റഊഫ്, മുതിര്‍ന്ന സംഘടനാ നേതാക്കള്‍ എന്നിവരെ ഇസ്‌ലാമാബാദില്‍ പോലിസ് പിടികൂടിയെന്നും ഓഫിസുകള്‍ സീല്‍ ചെയ്തുവെന്നും പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
എന്നാല്‍, നിരവധി ജയ്‌ശെ മുഹമ്മദ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് സംബന്ധിച്ച് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഓഫിസ് ഇറക്കിയ പ്രസ്താവനയില്‍ മസ്ഊദിന്റെ പേരെടുത്തു പറയുന്നില്ല. 1999ല്‍ ഇന്ത്യന്‍ ജയിലിലായിരുന്ന മസ്ഊദിനെ കാന്തഹാര്‍ വിമാനറാഞ്ചികളുടെ ആവശ്യപ്രകാരം കൈമാറുകയായിരുന്നു. അസ്ഹറിനെ മുന്‍കരുതലെന്ന നിലയില്‍ കസ്റ്റഡിയില്‍ എടുത്തതാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ആക്രമണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ ഇന്ത്യയിലേക്ക് അയക്കാനും പാകിസ്താന്‍ തീരുമാനിച്ചു.പാകിസ്താന്‍ കൈക്കൊണ്ട നടപടികള്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിലയിരുത്തി. കരസേനാ മേധാവി ജനറല്‍ റഹീല്‍ ശരീഫ്, ഐഎസ്‌ഐ ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ റിസ്‌വാന്‍ ദര്‍, ആഭ്യന്തരമന്ത്രി നിസാര്‍ അലി ഖാന്‍, ധനമന്ത്രി ഇസ്ഹാഖ് ദര്‍, വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്, പഞ്ചാബ് മുഖ്യമന്ത്രി ശിഹാബ് ശരീഫ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
പാകിസ്താന്റെ നടപടിയില്‍ ഇന്ത്യ സംതൃപ്തി രേഖപ്പെടുത്തിയതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സെക്രട്ടറിതല ചര്‍ച്ചയ്ക്ക് രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ പാക് നടപടിക്ക് പ്രാധാന്യമുണ്ട്.
Next Story

RELATED STORIES

Share it