പത്താംതരം തുല്യതാ പരീക്ഷ: 82.97 ശതമാനം വിജയം

തിരുവനന്തപുരം: ഈവര്‍ഷത്തെ 10ാംതരം തുല്യതാ പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ 18,419 പേരില്‍ 15,283 പേര്‍ വിജയിച്ചു. 82.97 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം ഇത് 82 ശതമാനമായിരുന്നു. സെക്രട്ടേറിയറ്റ് പിആര്‍ ചേംബറില്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബാണ് ഫലപ്രഖ്യാപനം നടത്തിയത്. പൊതു വിഭാഗത്തില്‍ പരീക്ഷ എഴുതിയ 90.5 ശതമാനം പേരും പ്രൈവറ്റായി പരീക്ഷ എഴുതിയ 68 ശതമാനം പേരും വിജയിച്ചു. വിജയശതമാനം ഏറ്റവും കൂടുതല്‍ വയനാട് ജില്ലയിലാണ്. 93 ശതമാനം. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലാണ് വിജയശതമാനം ഏറ്റവും കൂടുതല്‍ (96 ശതമാനം). ഏറ്റവും കുറവ് വിജയശതമാനം രേഖപ്പെടുത്തിയ ജില്ല കണ്ണൂരും വിദ്യാഭ്യാസ ജില്ല ചേര്‍ത്തലയുമാണ്. അഞ്ചുപേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഉപരിപഠനത്തിന് അര്‍ഹത നേടാത്തവര്‍ക്കായുള്ള സേ പരീക്ഷ ജനുവരി നാലു മുതല്‍ നടത്തും. പുനര്‍ മൂല്യനിര്‍ണയത്തിന് ചീഫ് സൂപ്രണ്ടുമാര്‍ക്ക് ഈമാസം 30നകം അപേക്ഷ സമര്‍പ്പിക്കണം. സംസ്ഥാനത്ത് 272 സെന്ററുകളിലായാണ് പരീക്ഷ നടന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ റവന്യൂ ജില്ല മലപ്പുറവും വിദ്യാഭ്യാസ ജില്ല വണ്ടൂരുമാണ്.മലപ്പുറം വണ്ടൂര്‍ വിഎംസിജിഎച്ച്എസ്എസിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതിയത്. 256 പേര്‍.
ഏറ്റവും കുറച്ച് പേര്‍ പരീക്ഷ എഴുതിയ റവന്യൂ ജില്ലയും വിദ്യാഭ്യാസ ജില്ലയും പത്തനംതിട്ടയാണ്. പത്തനംതിട്ട കോന്നി ഗവ. എച്ച്എസ്എസിലാണ് ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷക്കിരുന്നത്. 21 പേര്‍.
ഗള്‍ഫിലെ രണ്ടു കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 74 പേരില്‍ 67 പേര്‍ വിജയിച്ചു. 90.5 ശതമാനമാണ് വിജയം. ലക്ഷദ്വീപിലെ മൂന്ന് സെന്ററുകളിലായി പരീക്ഷ എഴുതിയ 111 പേരില്‍ 73 പേരും (66 ശതമാനം) വിജയിച്ചു. പട്ടികജാതി വിഭാഗത്തില്‍ 79.8 ശതമാനവും പട്ടികവര്‍ഗ വിഭാഗത്തില്‍ 66.6 ശതമാനവും ഒബിസി വിഭാഗത്തില്‍ 81.7 ശതമാനവുമാണ് വിജയം. സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ 2006 മുതലാണ് 10ാംതരം തുല്യതാപഠന കോഴ്‌സ് ആരംഭിച്ചത്.
Next Story

RELATED STORIES

Share it