പതിനാലുകാരിയെ പീഡിപ്പിച്ച പൂജാരിക്ക് ഇരട്ട ജീവപര്യന്തം

മഞ്ചേരി: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പൂജാരിയും മാനസിക രോഗങ്ങള്‍ക്ക് ചികില്‍സ നടത്തുകയും ചെയ്യുന്ന പ്രതിക്ക് ഇരട്ട ജീവപര്യന്തം കഠിനതടവും പിഴയും. വേട്ടേക്കോട് പുല്ലഞ്ചേരി കുഴിയേങ്ങല്‍ മധു(36)വിനാണ്, മഞ്ചേരി ഒന്നാം അഡീഷനല്‍ മജിസ്‌ട്രേറ്റ് കെ പി സുധീര്‍ ഇരട്ട ജീവപര്യന്തം കഠിനതടവും 20,000 രൂപ പിഴയും വിധിച്ചത്. ഈ കോടതിയിലെ രണ്ടാമത്തെ ഇരട്ട ജീവപര്യന്ത ശിക്ഷയാണ് ഇന്നലെ വിധിച്ചത്.
2013 മുതലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മാതാവിനെ മാനസികരോഗത്തിനു ചികില്‍സ നടത്തുന്നതിനിടെയാണ് പ്രതി കുടുംബവുമായി അടുക്കുന്നത്. പെണ്‍കുട്ടിയും ആണ്‍കുട്ടിയുമുള്‍പ്പെടെ യുവതി മലപ്പുറത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടെ മലപ്പുറം പോലിസ് കസ്റ്റഡിയിലെടുത്തതോടെയാണ് പീഡനവിവരം പുറത്തായത്. തുടര്‍ന്ന് പ്രതിയെ മഞ്ചേരി പോലിസിനും പിന്നീട് പാണ്ടിക്കാട് പോലിസിനും കൈമാറുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാവില്‍ പ്രതിക്ക് ഒരു കുട്ടിയുണ്ട്.
പാണ്ടിക്കാട് വള്ളുവങ്ങാട്ടെ രണ്ട് വീടുകളില്‍വച്ച് പ്രതി നിരന്തരം പീഡിപ്പിച്ചുവെന്നതാണ് പ്രോസിക്യൂഷന്‍ കേസ്. അഡ്വ. ജെയ്‌സണ്‍ തോമസ് ആണ് പബ്ലിക് പ്രോസിക്യൂട്ടര്‍. മുന്‍ പാണ്ടിക്കാട് സിഐ എ ജെ ജോണ്‍സണ്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. നഷ്ടപരിഹാര ഫണ്ടില്‍ നിന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി.
Next Story

RELATED STORIES

Share it