പട്ടാപ്പകല്‍ നഗരമധ്യത്തില്‍ യുവതി വെട്ടേറ്റു മരിച്ചു; ആത്മഹത്യക്ക് ശ്രമിച്ച കാമുകന്‍ ഗുരുതരാവസ്ഥയില്‍

ആറ്റിങ്ങല്‍: പട്ടാപ്പകല്‍ നഗരമധ്യത്തില്‍ യുവതി വെട്ടേറ്റു മരിച്ചു. വെഞ്ഞാറമൂട് പാലാംകോണം സൂര്യ ഭവനില്‍ ശശിധരന്‍ നായര്‍- ശ്യാമള ദമ്പതികളുടെ മകള്‍ സൂര്യ എസ് നായര്‍ (24) ആണ് കൊല്ലപ്പെട്ടത്. വെഞ്ഞാറമൂട് വയ്യേറ്റ് സ്വദേശി ഷിജു (21) ആണ് കൊലപാതകം നടത്തിയതെന്ന് പോലിസ് പറഞ്ഞു.
സംഭവത്തെപ്പറ്റി പോലിസ് പറയുന്നത്: സൂര്യയും ഷിജുവും തമ്മില്‍ സ്‌നേഹത്തിലായിരുന്നു. സൂര്യയ്ക്ക് മറ്റു പലരുമായി ബന്ധമുണ്ടെന്ന് സംശയിച്ച ഷിജു തന്ത്രപൂര്‍വം സൂര്യയെയും കൂട്ടി ആറ്റിങ്ങലിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തി. തുടര്‍ന്ന് ആളൊഴിഞ്ഞ ഇടവഴിയില്‍ കൊണ്ടുവന്ന് വെട്ടുക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. സമീപത്തുള്ള ഒരു വീട്ടമ്മ ഇതുകണ്ട് നിലവിളിച്ചതോടെ പ്രതി ഉടന്‍തന്നെ ഓടി രക്ഷപ്പെട്ടു. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തിയെങ്കിലും പെണ്‍കുട്ടി മരിച്ചിരുന്നു.
തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി പ്രതാപന്‍ നായരുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സൂര്യയുടെ മൃതദേഹം ഉച്ചയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ പ്രതി കൊല്ലം ഭാഗത്തേക്കു പോയെന്ന് മനസ്സിലാക്കിയ പോലിസ് സംഘം ഇയാളെ പിന്തുടര്‍ന്നു. എന്നാല്‍ കൊല്ലം ജില്ലാ ആശുപത്രിക്കു സമീപമുള്ള സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത ഷിജു അമിതമായി പാരസെറ്റമോള്‍ ഗുളിക കഴിച്ചശേഷം കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇതറിഞ്ഞെത്തിയ പോലിസ് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഇയാള്‍ അപകടനില തരണംചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. കൊല്ലപ്പെട്ട സൂര്യ പിരപ്പന്‍കോട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ്. സഹോദരന്‍: സൂരജ്.
Next Story

RELATED STORIES

Share it