പഞ്ചസാര കയറ്റുമതി; കേന്ദ്രം 25 % നികുതി ഏര്‍പ്പെടുത്തുന്നു

ന്യൂഡല്‍ഹി: പഞ്ചസാര കയറ്റുമതിക്കു കേന്ദ്രം 25 ശതമാനം നികുതി ഏര്‍പ്പെടുത്തുന്നു. രാജ്യത്തെ വരള്‍ച്ച കാര്‍ഷികമേഖലയെ ബാധിച്ച സാഹചര്യത്തില്‍ ആഭ്യന്തര വിപണിയിലുണ്ടാവുന്ന വിലക്കയറ്റം തടയുകയെന്ന ലക്ഷ്യത്തോടെയാണിത്. ഇതോടെ രാജ്യത്തെ വിപണിയിലേക്കു കൂടുതല്‍ പഞ്ചസാരയെത്തിക്കാന്‍ കഴിയും. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പഞ്ചസാര കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ബ്രസീലിന് പിന്നില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. തായ്‌ലന്റാണു തൊട്ടുപിറകില്‍. രാജ്യത്തെ പഞ്ചസാര കയറ്റുമതി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണു നികുതി ഏര്‍പ്പെടുത്തുന്നതെന്നു കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ പറഞ്ഞു. ഇതിലടെ ആഭ്യന്തരവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സാധിക്കും. അന്താരാഷ്ട്ര വിപണിയില്‍ പഞ്ചസാരയ്ക്കു വില വര്‍ധിക്കുന്നതിനാല്‍ വ്യവസായികള്‍ കൂടുതല്‍ പഞ്ചസാര കയറ്റുമതിചെയ്യാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ നികുതി ഏര്‍പ്പെടുത്തുന്നത് അന്താരാഷ്ട്ര വിപണിയില്‍ പഞ്ചസാരവില കൂടാനാണ് ഇടയാക്കുകയെന്നു വ്യവസായികള്‍ ചൂണ്ടിക്കാട്ടുന്നു. ഒക്ടോബര്‍ മുതല്‍ രാജ്യത്തേക്കു പഞ്ചസാര ഇറക്കുമതിചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതിയുണ്ട്. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം തിരിച്ചടിയാവാനാണു സാധ്യതയെന്നും വ്യവസായികള്‍ ചൂണ്ടിക്കാട്ടുന്നു. പഞ്ചസാര കയറ്റുമതിയില്‍ രണ്ടാംസ്ഥാനത്താണെങ്കിലും അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യയുടെ വിഹിതം 5.3 ശതമാനം മാത്രമാണ്. നികുതി ഏര്‍പ്പെടുത്തിയാല്‍ അഞ്ചുശതമാനത്തിന്റെ കുറവു മാത്രമേയുണ്ടാവുകയുള്ളൂവെന്ന് കൊഡാക് കമ്മോഡിറ്റീസ് റിസര്‍ച്ച് വിഭാഗം വൈസ് പ്രസിഡന്റ് അരോബിന്ദ പ്രസാദ് പറഞ്ഞു. 2015-15 വര്‍ഷം 2.9 മില്യണ്‍ ടണ്‍ പഞ്ചസാരയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഈ വര്‍ഷം അതില്‍ ഒരു മില്യണ്‍ ടണ്ണിന്റെ കുറവുണ്ടാവുമെന്ന് മെയില്‍ തന്നെ യുഎസ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് അഗ്രിക്കള്‍ച്ചര്‍ പ്രവചിച്ചിരുന്നു. 2009-2010 വര്‍ഷത്തിനു ശേഷമുണ്ടാവുന്ന ഏറ്റവും വലിയ കുറവാണിത്. വിപണിയില്‍ പഞ്ചസാരവില ഉയരുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്യുന്നത് ഇന്ത്യന്‍ മില്ലുകള്‍ക്ക് ശ്രീലങ്കയുമായി കരാറുകള്‍ ഉണ്ടാക്കുന്നതിന് ഇടയാക്കുമെന്ന് വ്യവസായികള്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it