ernakulam local

നിര്‍ദേശം കാറ്റില്‍പറത്തി വിദ്യാര്‍ഥികളെ കുത്തിനിറച്ച് സമാന്തര സ്‌കൂള്‍ വാഹനങ്ങള്‍ പായുന്നു

കൊച്ചി: പോലിസിന്റെ കര്‍ശന നിര്‍ദേശം കാറ്റില്‍പറത്തി വിദ്യാര്‍ഥികളെ കുത്തിനിറച്ചുള്ള സമാന്തര സ്‌കൂള്‍ വാഹനങ്ങള്‍ നഗരത്തില്‍ വ്യാപകമായി പായുന്നു. അനുവദിച്ചിരിക്കുന്നതിലും അധികം വിദ്യാര്‍ഥികളുമായിട്ടാണ് സമാന്തര സര്‍വീസുകള്‍ ഏറെയും നടത്തുന്നത്.
സ്‌കൂള്‍ തുറന്നിട്ട് മൂന്നു ദിവസം മാത്രം പിന്നിടുമ്പോള്‍ നഗര പരിധിയില്‍ പത്തിലേറെ വാഹനങ്ങള്‍ക്ക് സിറ്റി പോലിസ് താക്കീത് നല്‍കി. ബസ് സര്‍വീസ് കുറവുള്ള പ്രദേശങ്ങളിലെ രക്ഷിതാക്കള്‍ക്കാണ് സമാന്തര സര്‍വീസുകളെ ആശ്രയിക്കേണ്ടി വരിക. എല്‍കെജി, യുകെജി വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ ബസ് സൗകര്യം ഏര്‍പെടുത്താന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറാവാത്തതിനാലാണ് സമാന്തര സര്‍വീസുകളെ ആശ്രയിക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാവുന്നത്. നഗരത്തിലെ പ്രമുഖ സിബിഎസ്ഇ സ്‌കൂളുകളില്‍ അഞ്ചില്‍ താഴെ സ്‌കൂളുകള്‍ മാത്രമാണ് അഞ്ചാം ക്ലാസില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് ബസ് അനുവദിച്ചിരിക്കുന്നത്.
എല്‍കെജി മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികളെ രക്ഷിതാക്കള്‍ തന്നെ സ്‌കൂളുകളില്‍ എത്തിക്കേണ്ടിവരും. ജോലിക്കാരായ രക്ഷിതാക്കള്‍ക്ക് ഇതിനു സാധിക്കാതെ വരുന്നതിനാലാണ് സമാന്തര സ്‌കൂള്‍ വാഹനങ്ങളെ ആശ്രയിക്കേണ്ടിവരുന്നത്.
സിബിഎസ്ഇ ഉള്‍പ്പെടെയുള്ള ചില സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളുകള്‍ ബസ്സുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഇവയുടെ നിരക്ക് ഇടത്തരം രക്ഷിതാക്കള്‍ക്കുപോലും താങ്ങാവുന്നതിലും ഏറെയാണ്. തന്നെയുമല്ല, പ്രധാന റോഡുകളില്‍ മാത്രമാണ് സ്‌കൂള്‍ ബസ് സര്‍വീസ് നടത്തുക.
കൊച്ചു കുട്ടികളെ സ്വകാര്യ ബസ്സില്‍ കയറ്റി വിടാനുമാവില്ല. ഇതോടെ സമാന്തര വാഹനങ്ങളെ ആശ്രയിക്കുകയല്ലാതെ രക്ഷിതാക്കള്‍ക്ക് മറ്റു മാര്‍ഗമില്ല. സ്‌കൂള്‍ വാഹനങ്ങളുടെ നിരക്കിനെക്കാളും കുറഞ്ഞ നിരക്കും സമാന്തര വാഹനങ്ങളുടെ ആകര്‍ഷണമാണ്.
ഓട്ടോറിക്ഷകള്‍, വാനുകള്‍, ഒാട്ടൊടാക്‌സി, ഓമ്‌നി വാന്‍ തുടങ്ങിയ വാഹനങ്ങളാണ് സമാന്തര സ്‌കൂള്‍ വാഹനങ്ങളായി ഉപയോഗിക്കുന്നത്. എന്നാല്‍ അമിത ലാഭം മോഹിച്ച് താങ്ങാവുന്നതിലുമധികം വിദ്യാര്‍ഥികളെ കുത്തിനിറച്ചുകൊണ്ടാണ് സമാന്തര വാഹനങ്ങളുടെ പാച്ചില്‍. ഒരു ഓട്ടോറിക്ഷയില്‍ 12 ഉം 13 ഉം വിദ്യാര്‍ഥികളെ വരെ കയറ്റിയാണ് യാത്ര.
വാനുകളില്‍ എണ്ണം ഇനിയും കൂടും. പരാതിപെട്ടാല്‍ പിന്നീട് വിദ്യാര്‍ഥികളെ വാഹനത്തില്‍ കയറ്റില്ലെന്നതിനാല്‍ ഡ്രൈവറോട് കയര്‍ത്തു സംസാരിക്കാന്‍പോലും രക്ഷിതാക്കള്‍ തയ്യാറാവില്ല. സ്‌കൂളിലേക്കുള്ള ദൂരമനുസരിച്ചാണ് നിരക്ക് ഈടാക്കുന്നത്. സ്‌കൂള്‍ ഒരു കിലോമീറ്ററില്‍ താഴെയാണെങ്കിലും ഒരു വിദ്യാര്‍ഥിക്ക് 400 മുതല്‍ 700 രൂപ വരെയാണ് ചാര്‍ജ്. ദൂരം കൂടും തോറും ചാര്‍ജും കൂടും. സ്‌കൂള്‍ കുട്ടികളെ കയറ്റുന്ന വാഹനങ്ങളില്‍ ആയമാര്‍ നിര്‍ബന്ധമാണെങ്കിലും ഇത്തരം സമാന്തര വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ മാത്രമാണ് ഉണ്ടാവുക. തിരക്കേറിയ ടൗണിലൂടെ ഓടുമ്പോള്‍ പിന്നിലെ സീറ്റുകളില്‍ ഇരിക്കുന്ന വിദ്യാര്‍ഥികള്‍ പുറത്തേക്ക് കൈയും തലയും ഇട്ടാല്‍ പോലും ഡ്രൈവര്‍മാര്‍ അറിയാറില്ല.
സീറ്റിങ് കപ്പാസിറ്റിയിലും അധികം വിദ്യാര്‍ഥികള്‍ ഉള്ളതിനാല്‍ ഇവരെ നിര്‍ത്തിക്കൊണ്ടാണ് യാത്ര. ഇതുമൂലം വാഹനങ്ങള്‍ വളവുകള്‍ തിരിയുമ്പോഴും മറ്റും അപകടം ഉണ്ടാവാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. ഫിറ്റ്‌നസ് ഉറപ്പുള്ള വാഹനങ്ങളില്‍ മാത്രമേ കുട്ടികളെ കയറ്റാന്‍ പാടുള്ളുവെന്നതും എല്‍പിജി ഉപയോഗിക്കുന്ന വാഹനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നതും പല വാഹനങ്ങളും പാലിക്കപ്പെടാറില്ല. സ്‌കൂള്‍ കുട്ടികളെ കയറ്റുന്ന വാഹനങ്ങള്‍ അമിത വേഗം കൈവരിക്കാന്‍ പാടില്ലെന്ന ചട്ടവും ഇത്തരം വാഹനങ്ങള്‍ പാലിക്കാറില്ല.
Next Story

RELATED STORIES

Share it