നികേഷിനെതിരേയുള്ള വഞ്ചനാകേസ്: ഹരജി 19ന് പരിഗണിക്കും

കൊച്ചി: റിപോര്‍ട്ടര്‍ ചാനല്‍ തലവന്‍ നികേഷ് കുമാറിനെതിരേ വഞ്ചനാ കുറ്റത്തിന് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെതിരേയുള്ള ഹരജി ഹൈക്കോടതി ഈ മാസം 19ന് പരിഗണിക്കാന്‍ മാറ്റി. റിപോര്‍ട്ടര്‍ ചാനലിന്റെ ഓഹരി ഉടമയും ചാനല്‍ മാനേജ്‌മെന്റില്‍ ഉയര്‍ന്ന പദവിയും വഹിച്ചിരുന്ന തൊടുപുഴ കരിമണ്ണൂര്‍ സ്വേദശിനി ലാലി ജോസഫ് നികേഷിനും ഭാര്യ റാണിക്കും എതിരായി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസ് നടപടി ജസ്റ്റിസ് പി ഡി രാജന്‍ നേരത്തേ സ്‌റ്റേ ചെയ്തിരുന്നു.
ഇന്നലെ കേസ് പരിഗണനയ്‌ക്കെത്തിയെങ്കിലും സ്‌റ്റേ ചെയ്ത ബെഞ്ച് തന്നെ പരിഗണിക്കുന്നതിനായിട്ടാണ് ജസ്റ്റിസ് പി ഉബൈദ് ഹരജി മാറ്റിയത്. ഒരു കോടി രൂപ വാങ്ങി റിപോര്‍ട്ടര്‍ ടിവിയുടെ ഓഹിരി വിതരണവുമായി ബന്ധപ്പെട്ട് വഞ്ചിച്ചു എന്നാണ് പരാതി. തൊടുപുഴ ഡിവൈഎസ്പി നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ വെളിച്ചത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, 2011 മുതല്‍ ഇതുസംബന്ധിച്ച് വിഷയങ്ങള്‍ കമ്പനി രജിസ്ട്രാരുടെ പരിഗണനയിലുണ്ടായിട്ടും ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത് ദുരുദ്ദേശപരമാണെന്ന് ചൂണ്ടിക്കാട്ടി നികേഷ് കുമാറും ഭാര്യയും നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Next Story

RELATED STORIES

Share it