നഴ്‌സിങ് റിക്രൂട്ട്‌മെന്റ്; കേരളത്തിന്റെ ആവശ്യം പരിഗണിക്കുന്നില്ല

തിരുവനന്തപുരം: നഴ്‌സിങ് റിക്രൂട്ട്‌മെന്റിലെ സങ്കീര്‍ണതകള്‍ നീക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നില്ല. ഇതെത്തുടര്‍ന്ന് സ്വകാര്യ ഏജന്‍സികള്‍ വഴിയുള്ള റിക്രൂട്ട്‌മെന്റ് വീണ്ടും സജീവമാവുന്നു. സൗദി ആരോഗ്യമന്ത്രാലയമാണ് സ്വകാര്യ ഏജന്‍സികള്‍ വഴി റിക്രൂട്ട്‌മെന്റ് നടത്താന്‍ ശ്രമം നടത്തുന്നത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു പുറമെ 11 സ്വകാര്യ ഏജന്‍സികള്‍ വഴി കൂടി റിക്രൂട്ട്‌മെന്റ് നടത്താന്‍ അനുവദിക്കണമെന്നാണ് സൗദിയുടെ ആവശ്യം. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് കത്തു നല്‍കിയിട്ടുണ്ടെങ്കിലും അനുകൂല തീരുമാനമെടുത്തിട്ടില്ല.
റിക്രൂട്ട്‌മെന്റിനായി അടുത്ത തിങ്കളാഴ്ച ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെത്തും. ഡല്‍ഹി, ഹൈദരാബാദ്, ബംഗളൂരു, കൊച്ചി എന്നിവിടങ്ങളിലാണ് അഭിമുഖമെന്നും തിയ്യതി പിന്നാലെ അറിയിക്കുമെന്നും ഔദ്യോഗിക വെബ്‌സൈറ്റില്‍ പരസ്യവും നല്‍കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സ്വകാര്യ ഏജന്‍സികള്‍ വഴിയുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തടഞ്ഞുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വന്നത്. റിക്രൂട്ട്‌മെന്റ് നടത്തുന്ന വിദേശ സ്ഥാപനം തന്നെ ഉദ്യോഗാര്‍ഥിയുടെ മുഴുവന്‍ ചെലവും വഹിക്കണമെന്ന സങ്കീര്‍ണ വ്യവസ്ഥകളും കൊണ്ടുവന്നു. ഇതോടെ പല രാജ്യങ്ങളും ഇന്ത്യയുമായി സഹകരിക്കാന്‍ വിസമ്മതിച്ചു. ഇത്തരം സങ്കീര്‍ണതകള്‍ പരിഹരിക്കണമെന്ന് കേരള സര്‍ക്കാര്‍ കഴിഞ്ഞമാസം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. റിക്രൂട്ട്‌മെന്റിലെ തട്ടിപ്പ് തടയാനാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രം അനുമതി നല്‍കി ഉത്തരവിറക്കിയത്. എന്നാല്‍, സങ്കീര്‍ണമായ വ്യവസ്ഥകള്‍ എടുത്തുകളഞ്ഞാല്‍ മറ്റ് രാജ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തോട് യോജിക്കുന്നുണ്ട്.
സൗദി സര്‍ക്കാര്‍ നേരത്തെയും സ്വകാര്യ ഏജന്‍സികള്‍ വഴി റിക്രൂട്ട്‌മെന്റിന് ശ്രമിച്ചിരുന്നു. ഇപ്പോള്‍ നടത്തുന്ന നീക്കം സ്വകാര്യ ഏജന്‍സികളെ തിരികെക്കൊണ്ടുവരാനുള്ള ശ്രമത്തിന്റ ഭാഗമാണെന്നും ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it