thiruvananthapuram local

നഗരത്തില്‍ ഫ്രഷ്അപ്  സെന്ററുകളുമായി നഗരസഭ

തിരുവനന്തപുരം: നഗരത്തിലെത്തുന്നവര്‍ക്ക് വിശ്രമിക്കാനും പ്രഥാമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുമായി പുതിയ പദ്ധതിയുമായി നഗരസഭ.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്രഷ്അപ് സെന്ററുകള്‍ ആരംഭിക്കാനാണ് നഗരസഭയുടെ തീരുമാനം. കഴിഞ്ഞദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗം പദ്ധതിക്ക് അംഗീകാരം നല്‍കി. ദിനംപ്രതി നിരവധിപേരാണ് തലസ്ഥാന നഗരിയില്‍ വന്നുപോവുന്നത്. ഇവരില്‍ പലരും ഒരു ദിവസംകൊണ്ടു തന്നെ വന്ന കാര്യംസാധിച്ച് തിരിച്ചു പോകുന്നവരാണ്. ഒരു ദിവസത്തേക്ക് മുറിയെടുത്ത് വിശ്രമിക്കാനോ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനോ സാധിക്കാതെ പലരും ബുദ്ധിമുട്ടാറുണ്ട്.
ഫ്രഷ്അപ് സെന്ററുകള്‍ സ്ഥാപിക്കുന്നതോടെ ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല. ആദ്യഘട്ടത്തില്‍ മൂന്നിടങ്ങളിലാണ് ഫ്രഷ്അപ് സെന്റര്‍ ആരംഭിക്കുന്നത്. നഗരത്തിന്റെ ഹൃദയഭാഗങ്ങളായ കിഴക്കേക്കോട്ട, തമ്പാനൂര്‍, സെക്രട്ടേറിയറ്റിന് പിന്‍വശം. ഇവിടങ്ങളിലൊക്കെ ഇതിനായി സ്ഥലവും കണ്ടെത്തിക്കഴിഞ്ഞു. ഈ സ്ഥലങ്ങളില്‍ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ പുതിയ ഇടം കണ്ടെത്തുമെന്നും നഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ സതീഷ് കുമാര്‍ പറഞ്ഞു.
ഒരു വിശ്രമ മുറി, ശൗച്യാലയം, കുളിമുറി, കോഫീബാര്‍ എന്നിവ ചേര്‍ന്നതാണ് ഫ്രഷ്അപ് സെന്റര്‍.
ഒരു കെട്ടിടത്തിനുള്ളില്‍ തന്നെയാവും ഇവ സജ്ജീകരിക്കുക. സ്‌പോണ്‍സര്‍ഷിപ്പ് രീതീയില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. അതിനായി ടെന്റര്‍ നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കും. പിന്നീട് നഗരസഭയായിരിക്കും ഇത് പരിപാലിച്ച് മുന്നോട്ട് കൊണ്ടുപോവുക. ഒരു ചെറിയ തുക ഈടാക്കിയായിരിക്കും ഇതിന്റെ സേവനം ജനങ്ങള്‍ക്ക് പ്രയോജനപ്രദമാക്കുക. ശുചീകരിക്കുന്നതിനും മറ്റും ഇവിടെ നിയോഗിക്കപ്പെടുന്ന ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി ഈ തുക വിനിയോഗിക്കും.
നിലവില്‍ മറ്റ് ജില്ലകളില്‍ നിന്നും പല ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്നവര്‍ ഇത്തരം ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ബുദ്ധിമുട്ടുന്നതായി മനസിലാക്കിയാണ് ഇത്തരമൊരു പദ്ധതി ആരംഭിക്കാന്‍ നഗരസഭ തീരുമാനിച്ചത്.
ഇത് സംബന്ധിച്ച് നഗരാസൂത്രണ കമ്മിറ്റി ചര്‍ച്ച ചെയ്യുകയും കൂടുതല്‍ മികച്ച രീതികളെക്കുറിച്ച് ആലോചിക്കുകയും ചെയ്ത ശേഷമാണ് പദ്ധതിയുടെ അന്തിമരൂപം തയ്യാറാക്കിയത്. അധികം താമസിയാതെ തന്നെ പദ്ധതി നഗരത്തില്‍ ആരംഭിക്കാനാവുമെന്നതാണ് പ്രതീക്ഷ.
Next Story

RELATED STORIES

Share it