ദലിത് വിദ്യാര്‍ഥിനിക്ക് സംരക്ഷണം നല്‍കുന്നതില്‍ ഗുരുതര വീഴ്ചവരുത്തി; ഐജി അടക്കം അഞ്ച് പോലിസ് ഉദ്യോഗസ്ഥര്‍ ഇന്നു ഹാജരാവണം

കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ ദലിത് നിയമവിദ്യാര്‍ഥിനി ജിഷയെ ക്രൂര പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രാഥമിക അന്വേഷണ ഘട്ടത്തില്‍ ഗുരുതരമായ വീഴ്ചയും കൃത്യവിലോപവും നടത്തിയ ഉദ്യോഗസ്ഥരോട് ഇന്നു സംസ്ഥാന പോലിസ് കംപ്ലയ്ന്റ്‌സ് അതോറിറ്റി മുമ്പാകെ നേരിട്ടു ഹാജരാകുവാന്‍ ഉത്തരവ്. ഐജി മഹിപാല്‍ യാദവ്, റൂറല്‍ എസ്പി ജി എച്ച് യതീഷ് ചന്ദ്ര എന്നിവര്‍ ഉള്‍പ്പെടെയുള്ള അഞ്ച് പോലിസ് ഉദ്യോഗസ്ഥരോടാണ് ഹാജരാകുവാന്‍ ഉത്തരവിട്ടത്.
അഭിഭാഷകനായ ബേസില്‍ കുര്യാക്കോസ് നല്‍കിയ ഹരജിയി ല്‍ പോലിസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പിന്റേതാണ് ഉത്തരവ്. കുറുപ്പംപടി പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ മുതല്‍ കൊച്ചി റേഞ്ച് ഐജി വരെയുള്ളവര്‍ ഏപ്രില്‍ 28മുതല്‍ ഈമാസം 2 വരെ അഞ്ചുദിവസം രാജ്യത്തെ നടുക്കിയ അരുംകൊല നിയമവിരുദ്ധമായി മൂടിവച്ചെന്നും കൊലപാതകം നടത്തിയ സ്ഥലം ബന്തവസ്സിലെടുത്ത് സീല്‍ ചെയ്യാത്തതുമൂലം വിലപ്പെട്ട തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയായെന്നും ബേസില്‍ കുര്യാക്കോസ് നല്‍കിയ പരാതിയില്‍ പറയുന്നു. പോലിസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനുപകരം പിജി വിദ്യാര്‍ഥിയെ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ചുമതല ഏ ല്‍പ്പിച്ചതും ധൃതിപിടിച്ച് മൃതദേഹം കത്തിച്ചതും ഗുരുതരമായ വീഴ്ചയാണ്.
കൊല്ലപ്പെട്ട ജിഷയും മാതാവും കുറുപ്പംപടി പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ക്കും മറ്റ് മേലധികാരികള്‍ക്കും പരാതിനല്‍കിയിട്ടും യാതൊരു നിയമനടപടിയും എടുക്കാത്തതിലൂടെ നിര്‍ധനയായ ദലിത് വിദ്യാര്‍ഥിനിയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പോലിസ് ഗുരുതരമായ വീഴ്ചവരുത്തി.
പോലിസ് കേസില്‍ വരുത്തിയ ഗുരുതരമായ വീഴ്ചയില്‍ നടപടിയെടുക്കാതെയാണ് ഇതുവരെ അന്വേഷണം നടത്തിയതെന്നും പരാതിയില്‍ പറയുന്നു. ഐജി, എസ്പി എന്നിവരെ കൂടാതെ പെരുമ്പാവൂര്‍ ഡിവൈഎസ്പി അനില്‍കുമാര്‍, കുറുപ്പംപടി പോലിസ് സിഐ രാജേഷ്, കുറുപ്പംപടി എസ്‌ഐ സോണി മത്തായി എന്നിവരും ഇന്ന് എറണാകുളത്തെ പിഡബ്യൂഡി റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ ഹാജരാവണമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
Next Story

RELATED STORIES

Share it