ദലിതുകള്‍ക്കൊപ്പം അമിത്ഷായുടെ ഭോജനം: പാകം ചെയ്തത് സവര്‍ണന്‍

ദലിതുകള്‍ക്കൊപ്പം അമിത്ഷായുടെ ഭോജനം: പാകം ചെയ്തത് സവര്‍ണന്‍
X
amith-sha

ലഖ്‌നോ: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ദലിതുകള്‍ക്കൊപ്പം കഴിച്ച ഭക്ഷണം പാകംചെയ്തത് സവര്‍ണ സമുദായത്തില്‍പ്പെട്ട ആളാണെന്ന് ആരോപണം. വാരണാസിയിലെ ജോഗിയാപൂര്‍ ഗ്രാമത്തില്‍വച്ചാണ് രണ്ടുനാള്‍ മുമ്പ് അമിത്ഷാ ദലിതുകള്‍ക്കൊപ്പം ഭക്ഷണം കഴിച്ചത്. എന്നാല്‍, അമിത്ഷായ്ക്കു വേണ്ടി ഭക്ഷണം പാകംചെയ്തത് ദലിത് വിഭാഗത്തില്‍പ്പെട്ട ആളല്ലെന്ന് ബിഎസ്പി കണ്ടെത്തിയിട്ടുണ്ട്. ആരാണ് ഭക്ഷണം പാകംചെയ്തതെന്നു കണ്ടെത്താന്‍ പാര്‍ട്ടി നേതാവ് മായാവതി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.
മായാവതിയുടെ നിര്‍ദേശം ലഭിച്ചുവെന്നും അമിത്ഷായ്ക്കു വേണ്ടി ഭക്ഷണം പാകംചെയ്തത് ഉടന്‍ കണ്ടെത്തുമെന്നും ബിഎസ്പി മേഖലാ കോ-ഓഡിനേറ്റര്‍ ഡോ. രാംകുമാര്‍ കുരീല്‍ അറിയിച്ചു. അമിത്ഷായുടെ കൂടെ 250 പേരുണ്ടായിരുന്നെങ്കിലും 50 പേര്‍ മാത്രമാണ് ദലിതുകള്‍ക്കൊപ്പം ഭക്ഷണം കഴിച്ചത്. ഷായുടെ ജാതി മനോഭാവത്തിനു തെളിവാണത്. ദലിതുകളല്ലാത്ത അതിപിന്നാക്ക വിഭാഗത്തില്‍പ്പെട്ട ബിന്ദ് സമുദായത്തിനു മേധാവിത്വമുള്ളിടത്താണ് ഭക്ഷണം വിളമ്പിയത്. ഏതാനും ദലിതുകളെക്കൊണ്ടുവന്ന് അവര്‍ക്കൊപ്പം ഇരുന്ന് ഷാ ഭക്ഷണം കഴിച്ചത് രാഷ്ട്രീയസന്ദേശം നല്‍കാനായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ദലിത് വോട്ടുകള്‍ സമാഹരിക്കാന്‍ അവര്‍ക്കൊപ്പം ഭക്ഷണം പങ്കിടുന്നതു ദുരന്തമാണെന്ന് മറ്റൊരു ബിഎസ്പി നേതാവ് പറഞ്ഞു. തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ബിജെപി അധ്യക്ഷന്‍ ദലിതുകള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതു നാടകമാണെന്ന് മായാവതി നേരത്തെ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it