തോട്ടം തൊഴിലാളികള്‍ക്ക്  ഭവനപദ്ധതി നടപ്പാക്കും: മന്ത്രി

തിരുവനന്തപുരം: പ്ലാന്റേഷന്‍ ലേബര്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേരളത്തിലെ 891 തോട്ടങ്ങളിലെ തൊഴിലാളികള്‍ക്കുവേണ്ടി ഭവനപദ്ധതി നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍. സെക്രട്ടേറിയറ്റില്‍ വിളിച്ചുചേര്‍ത്ത ട്രേഡ് യൂനിയന്‍ പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.   സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് അവിടങ്ങളിലോ, അല്ലാത്തവര്‍ക്ക് റവന്യൂ വകുപ്പോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ നല്‍കുന്ന സ്ഥലങ്ങളിലോ വീടുകള്‍ നിര്‍മിച്ചു നല്‍കും. നിലവില്‍ ഒറ്റ കിടപ്പുമുറികളുള്ള ലയങ്ങള്‍ പരിശോധിച്ച് രണ്ട് കിടപ്പു മുറികളുള്ള ലയങ്ങളാക്കി വികസിപ്പിക്കാന്‍ ശ്രമിക്കും. ഇതു സംബന്ധിച്ച വിശദമായ പ്രപ്പോസല്‍ തയ്യാറാക്കാന്‍ ലേബര്‍ സെക്രട്ടറി ടോം ജോസിനെയും ലേബര്‍ കമ്മീഷണര്‍ കെ ബിജുവിനെയും മന്ത്രി ചുമതലപ്പെടുത്തി.   പ്രപ്പോസല്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരുടെയും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത സംഘം വിശദമായ സര്‍വെ നടത്തും. വിവിധ ഭവനപദ്ധതികള്‍ക്കായി തൊഴില്‍ വകുപ്പിനു കീഴില്‍ രൂപീകരിച്ച ഭവന ഫൗണ്ടേഷന്‍-കേരളയ്ക്കായിരിക്കും പദ്ധതിയുടെ നിര്‍വഹണചുമതല. നിര്‍മിക്കാനുദ്ദേശിക്കുന്ന ഭവന മാതൃകകള്‍ യോഗം വിലയിരുത്തി. പദ്ധതി നടപ്പാക്കുന്നതിനായി പ്ലാന്റേഷന്‍  ഹൗസിങ് അഡൈ്വസറി കമ്മിറ്റി ഉടന്‍ പുനസ്സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.   സംസ്ഥാനത്തെ രജിസ്റ്റര്‍ ചെയ്ത തോട്ടങ്ങളില്‍ 88,547 തൊഴിലാളികളാണുള്ളത്. 27,803 ലയങ്ങളിലും മൂന്ന് ബ്ലോക്കുകളിലുമായാണ് ഇവര്‍ താമസിക്കുന്നത്. ഇവയില്‍ 21,647 എണ്ണം മാത്രമാണ് വാസയോഗ്യമായിട്ടുള്ളവ. ഇവയിലും അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.   യോഗത്തില്‍ അഡീഷനല്‍ ലേബര്‍ കമ്മീഷണര്‍ ഡോ. ജി എല്‍ മുരളീധരന്‍, ഭവന ഫൗണ്ടേഷന്‍ കേരളയുടെ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ വിന്‍സന്റ് അലക്‌സ്, ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ ബീനാമ്മ വര്‍ഗീസ്, ട്രേഡ് യൂനിയന്‍ പ്രതിനിധികളായ കെ കെ ജയചന്ദ്രന്‍, സി എ കുര്യന്‍, ലാലാജി ബാബു, എച്ച് രാജീവന്‍, പി ജെ ജോയ്, തോമസ് കല്ലാടന്‍  പങ്കെടുത്തു.
Next Story

RELATED STORIES

Share it