wayanad local

തൊഴിലുറപ്പ് പദ്ധതി: പൂതാടി ഗ്രാമപ്പഞ്ചായത്ത് ഒന്നാം സ്ഥാനത്ത്

കല്‍പ്പറ്റ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷം 70 കോടി 60 ലക്ഷം രൂപ ചെലവഴിച്ചു. 4 കോടി 53 ലക്ഷം ചെലഴിച്ച പൂതാടി ഗ്രാമപ്പഞ്ചായത്താണ് ഒന്നാം സ്ഥാനത്ത്. 4 കോടി 51 ലക്ഷം ചെലവഴിച്ച് എടവക രണ്ടാം സ്ഥാനത്തും 4 കോടി 26 ലക്ഷം രൂപ ചെലവഴിച്ച പനമരം മൂന്നാം സ്ഥാനത്തുമാണ്.
ജില്ലയിലെ വിവിധ പഞ്ചായത്തുകള്‍ ഈ സാമ്പത്തിക വര്‍ഷം ചെലവഴിച്ച തുക ലക്ഷത്തില്‍: മീനങ്ങാടി- 420.17, തവിഞ്ഞാല്‍- 395.95, നെന്മേനി- 374.63, മൂപ്പൈനാട്- 346.42, മാനന്തവാടി- 338.61, പൊഴുതന- 337.15, നൂല്‍പ്പുഴ- 327.3, അമ്പലവയല്‍- 302.27, വെള്ളമുണ്ട- 299.41, മേപ്പാടി- 263.13, തിരുനെല്ലി- 242.74, തൊണ്ടര്‍നാട്- 239.18, പടിഞ്ഞാറത്തറ- 225.55, കണിയാമ്പറ്റ- 221.57, കോട്ടത്തറ- 220.4, സുല്‍ത്താന്‍ ബത്തേരി- 202.81, പുല്‍പ്പള്ളി-186.77, തരിയോട്- 185.6, മുട്ടില്‍- 185.38, വേങ്ങപ്പള്ളി-157.93, മുള്ളന്‍കൊല്ലി- 140.17, വൈത്തിരി- 126.62. ഈ സാമ്പത്തിക വര്‍ഷം കാര്‍ഷികമേഖലയില്‍ പരിമിത, ചെറുകിട കര്‍ഷകര്‍ക്കുവേണ്ടി ഒട്ടേറെ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പാക്കിവരികയാണ്. ഇതിന്റെ ഭാഗമായി 30 ലക്ഷം കാപ്പിത്തൈകളാണ് വിവിധ പഞ്ചായത്ത് വാര്‍ഡുകളില്‍ തയ്യാറാക്കി കാര്‍ഷിക നഴ്‌സറികളിലൂടെ ഉല്‍പാദിപ്പിച്ച് പട്ടികവര്‍ഗക്കാരുടെയും പരിമിത കര്‍ഷകരുടെയും കൃഷിയിടത്തില്‍ നട്ടുപിടിപ്പിച്ചത്. 3 ലക്ഷം കാപ്പിതൈകള്‍ തയ്യാറാക്കിയ നെന്മേനി ഗ്രാമപ്പഞ്ചായത്ത് ഒന്നാം സ്ഥാനത്തും രണ്ടരലക്ഷം തൈകള്‍ തയ്യാറാക്കിയ എടവക പഞ്ചായത്ത് രണ്ടാം സ്ഥാനത്തും രണ്ടു ലക്ഷം തൈകള്‍ തയ്യാറാക്കിയ തവിഞ്ഞാല്‍ പഞ്ചായത്ത് മൂന്നാം സ്ഥാനത്തുമാണ്.
മീനങ്ങാടി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ കോളനിയില്‍ സമഗ്ര കാര്‍ഷിക വികസന പരിപാടികള്‍ നടപ്പാക്കി. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ പട്ടികവര്‍ഗ കോളനിയും ഫലവൃക്ഷത്തൈകള്‍, കാപ്പിത്തൈ, തെങ്ങിന്‍ തൈ എന്നിവ നട്ടുപിടിപ്പിച്ചു. പഞ്ചായത്തിന്റെ പദ്ധതി വിഹിതവുമായി സംയോജിപ്പിച്ചുകൊണ്ട് കിഴങ്ങുവര്‍ഗങ്ങളുടെ നടീലും നടപ്പിലാക്കി. എടവക പഞ്ചായത്ത് 110 പട്ടികവര്‍ഗ കോളനികളിലാണ് കാപ്പത്തൈ നട്ടുപിടിപ്പിച്ചിട്ടുളളത്. ഈ തൈകള്‍ മുഴുവന്‍ തണല്‍കൊടുത്ത് സംരക്ഷിക്കും. അടുത്ത മൂന്നു വര്‍ഷത്തേക്ക് പട്ടികവര്‍ഗ കോളനികളില്‍ നട്ടുപിടിപ്പിച്ച കാപ്പിത്തൈകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നനച്ചു സംരക്ഷിക്കുന്നതിനും അനുമതിയുണ്ട്. പട്ടികവര്‍ഗക്കാരായ പരിമിത കര്‍ഷകരുടെ കൃഷിയിടത്തില്‍ പഞ്ചായത്ത് നട്ടുപിടിപ്പിച്ച കാപ്പിത്തൈകള്‍ പരിപോഷിപ്പിക്കുന്നതിനായി കോഫിബോര്‍ഡിന്റെ സഹായത്തോടെ വളവും കീടനാശിനും നല്‍കുന്നതിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
അഞ്ച് ഏക്കറില്‍ താഴെ കൃഷിഭൂമിയുളള പരിമിത-ചെറുകിട കര്‍ഷകര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലസേചനത്തിനുളള കുളങ്ങള്‍ അനുവദിച്ചു നല്‍കാം. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 429 കുളങ്ങളാണ് ചെറുകിട-പരിമിത കര്‍ഷകര്‍ക്കുവേണ്ടി നിര്‍മിച്ചിട്ടുളളത്. കയര്‍ ഭൂവസ്ത്രം വിരിച്ച് ഈ കുളങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും അനുവാദം ലഭിച്ചിട്ടുണ്ട്. കയര്‍ ബോഡിന്റെ സഹായത്തോടെയാണ് കുളങ്ങളുടെ അരികുഭിത്തികള്‍ ഇടിയാതിരിക്കാന്‍ കയര്‍ ഭൂവസ്ത്രം വിരിക്കുന്നത്. പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മിച്ചിരിക്കുന്ന എല്ലാ കുളങ്ങളിലും മല്‍സ്യക്കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് നിക്ഷേപിച്ചിട്ടുണ്ട്. വര്‍ഷം ശരാശരി പതിനായിരം രൂപവരെ കര്‍ഷകന് മല്‍സ്യകൃഷിയിലൂടെ ഈ കുളങ്ങളില്‍ നിന്നും വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പട്ടികവര്‍ഗ കോളനികളില്‍ മാത്രമായി 48 കുളങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. എടവക, നെന്മേനി, മീനങ്ങാടി, വൈത്തിരി പഞ്ചായത്തുകള്‍ കുരുമുളക് നഴ്‌സറികളും തയ്യാറാക്കി ചെറുകിട കര്‍ഷകര്‍ക്ക് നട്ടുപിടിപ്പിച്ചുകൊടുത്തിട്ടുണ്ട്. ഫാം ഫോറസ്റ്ററിയുടെ ഭാഗമായി താങ്ങുകാലുകള്‍ നട്ടുവളര്‍ത്താനുളള വ്യവസ്ഥ പ്രയോജനപ്പെടുത്തിയാണ് കുരുമുളക് കൃഷി പ്രോല്‍സാഹിപ്പിക്കുന്നത്. ഇതോടൊപ്പം തീറ്റപ്പുല്‍കൃഷിയും ക്ഷീര വികസന വകുപ്പിന്റെ സാങ്കേതിക സഹായത്തോടെ തൊഴിലുറപ്പ് പദ്ധതിയില്‍ പഞ്ചായത്തുകള്‍ ഏറ്റെടുത്തിട്ടുണ്ട്.
അമ്പലവയല്‍, കണിയാമ്പറ്റ പഞ്ചായത്തുകള്‍ മള്‍ബറി കൃഷിയും തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുത്തിട്ടുണ്ട്. ഒരേക്കര്‍ വരെ കൃഷിസ്ഥലത്താണ് പരിമിത ചെറുകിട കര്‍ഷകര്‍ക്ക് സൗജന്യമായി മള്‍ബറി നട്ടുകൊടുക്കുന്നത്.
Next Story

RELATED STORIES

Share it