തുറമുഖം വഴി ആഡംബര കാറില്‍ സ്വര്‍ണക്കടത്ത്; ദുബയിലുള്ളവര്‍ ഹാജരായില്ല

കൊച്ചി: തുറമുഖം വഴി ആഡംബര കാറിന്റെ ഇന്ധനടാങ്കില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിക്കൊണ്ടുവന്ന കേസില്‍ കസ്റ്റംസ് രണ്ടുവട്ടം സമന്‍സ് അയച്ചിട്ടും ദുബയിലുള്ള കംപ്യൂട്ടര്‍ സ്ഥാപന ഉടമകള്‍ ഹാജരായില്ല. ദുബയിലെ കംപ്യൂട്ടര്‍ സ്ഥാപന ഉടമ കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ഷെബീര്‍ അലി, ഇയാളുടെ സഹായിയായ നീലേശ്വരം സ്വദേശി സിയാദ് എന്നിവരോട് ഇന്നലെ ഹാജരാവണമെന്നാണ് രണ്ടാമത് നല്‍കിയ സമന്‍സില്‍ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്.
ഇവര്‍ക്ക് ഒരു വട്ടം കൂടി കസ്റ്റംസ് സമന്‍സ് അയക്കും. അതിന് ശേഷം കേസില്‍ പ്രതി ചേര്‍ത്ത് കോടതിയില്‍ നിന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കസ്റ്റംസ് കടക്കും. കാഞ്ഞങ്ങാട് സ്വദേശി നൗഷാദ് എന്നയാളോടും ചോദ്യം ചെയ്യലിന് ഹാജരാവാനാവശ്യപ്പെട്ടിരുന്നുവെങ്കിലും ഇയാള്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ.് ദുബയില്‍ നിന്ന് കണ്ടെയ്‌നറില്‍ എത്തിച്ച ആഡംബര കാര്‍ വല്ലാര്‍പാടം ടെര്‍മിനലില്‍ ഏറ്റുവാങ്ങാനെത്തിയ മംഗലാപുരം പുത്തൂര്‍ സ്വദേശി മുഹമ്മദ് മൊയ്തീന്‍ കുഞ്ഞിനൊടൊപ്പം കൊച്ചിയില്‍ ഒരാഴ്ച താമസിക്കുകയും കസ്റ്റംസ് ക്ലിയറിങ് ഏജന്റുമായി ഇയാളെ ബന്ധപ്പെടുത്തുകയും ചെയ്തത് നൗഷാദായിരുന്നു. എന്നാല്‍ ഇയാള്‍ കേസില്‍ പ്രതിയല്ലെന്നും കള്ളക്കടത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടോ എന്ന് ചോദ്യം ചെയ്താല്‍ മാത്രമേ അറിയൂവെന്നുമാണ് കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ 12നാണ് വല്ലാര്‍പാടം കണ്ടയ്‌നര്‍ ടെര്‍മിനല്‍ വഴി ദുബായ് രജിസ്‌ട്രേഷനിലുള്ള 25 ലക്ഷം രൂപ വിലവരുന്ന 2013 മോഡല്‍ മിനി കൂപ്പര്‍ കാറിന്റെ ഇന്ധന ടാങ്കില്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണം കൊച്ചി കസ്റ്റംസിന്റെ സ്‌പെഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് (എസ്‌ഐഐബി) പിടികൂടിയത്. ഷബീര്‍ അലിയുടെ സ്ഥാപനത്തിലെ ജീവനക്കാരനായ മൊയ്തീന്‍കുഞ്ഞിന്റെ പേരിലാണ് കാര്‍ കൊണ്ടുവന്നത്. ഇയാളുടെ പേരില്‍ കാര്‍ അയച്ചത് ഷെബീര്‍ അലിയുടെ കടയില്‍ മാനേജരായ സിയാദാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
Next Story

RELATED STORIES

Share it