thiruvananthapuram local

തിയേറ്ററുകളുടെ അയിത്തം: ഫിലിം സൊസൈറ്റികള്‍ സിനിമ ഏറ്റെടുക്കണമെന്ന് ചലച്ചിത്രപ്രവര്‍ത്തകര്‍

തിരുവനന്തപുരം: തിയേറ്ററുകള്‍ മാറ്റി നിറുത്തുന്ന മലയാള സിനിമകളെ കേരളത്തിലെ ഫിലിം സൊസൈറ്റികള്‍ ഏറ്റെടുക്കണമെന്നും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ചലച്ചിത്രമേളകള്‍ സംഘടിപ്പിക്കണമെന്നും അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഓപ്പണ്‍ഫോറത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഫിലിം സൊസൈറ്റികളുടെ പ്രവര്‍ത്തനത്തില്‍ സാങ്കേതികവിദ്യയുടെ മാറ്റത്തിനനുസരിച്ചുള്ള നവീകരണം കൊണ്ടു വരണമെന്ന് ഓപ്പണ്‍ ഫോറത്തിന്റെ മൂന്നാം ലക്കത്തില്‍ ഫിലിംസൊസൈറ്റി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.
കേരളത്തിലെ ഫിലിംസൊസൈറ്റി പ്രസ്ഥാനത്തിന്റെ അമ്പതു വര്‍ഷം എന്ന വിഷയത്തിലായിരുന്നു ഓപ്പണ്‍ ഫോറത്തില്‍ നടന്ന ചര്‍ച്ച. അന്താരാഷ്ട്ര ചലച്ചിത്രമേളയെന്ന സങ്കല്‍പ്പത്തിന്റെ തുടക്കം ഫിലിംസൊസൈറ്റികളില്‍ നിന്നായിരുന്നു എന്ന് അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കാലോചിതമായ മാറ്റം ഇതില്‍ വരുത്തേണ്ടതുണ്ട്. സംസ്ഥാന തലത്തില്‍ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തുന്ന മാതൃകയില്‍ മുന്‍സിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും സിനിമാ പ്രദര്‍ശനം നടത്തണം. ഇത് സംഘടിപ്പിക്കേണ്ട സാങ്കേതിക സഹായം കേരളത്തിലെ ഫിലിംസൊസൈറ്റികള്‍ക്ക് നല്‍കാനാകുമെന്ന് ചര്‍ച്ചയിലെ മോഡറേറ്റര്‍ ആയിരുന്ന നിരൂപകന്‍ വി കെ ജോസഫ് പറഞ്ഞു.
മലയാള സിനിമയെ ലോക തലത്തിലേക്കെത്തിക്കാനുളള ചര്‍ച്ചകള്‍ നടക്കുകയാണ്. എന്നാല്‍ മലയാള സിനിമയെ മലയാളിയുടെ മുന്നിലേക്കെത്തിക്കാനുളള വഴികള്‍ ആലോചിക്കേണ്ടിയിരിക്കുന്നു. തിയേറ്ററുകളില്‍ പല നല്ല സിനിമകളും മാറ്റി നിറുത്തപ്പെടുകയാണ്. ഫിലിംസൊസൈറ്റികള്‍ ഇവ ഏറ്റെടുത്താല്‍ തിയേറ്ററില്ലാത്ത പ്രതിസന്ധി ഒഴിവാക്കാമെന്നും ജി പി രാമചന്ദ്രന്‍ പറഞ്ഞു. ഇത്തരംസിനിമകളുടെ സാമ്പത്തിക പ്രശ്‌നവും ഇതിലൂടെ പരിഹരിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫിലിം സൊസൈറ്റി ഫെഡറേഷന്‍ ഭാരവാഹി ജോര്‍ജ്ജ് മാത്യു, സംവിധായകന്‍ കെ ആര്‍ മോഹനന്‍ എന്നിവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it