തച്ചങ്കരി വേട്ടയാടുന്നതായി ആര്‍ ശ്രീലേഖ ഐപിഎസ്

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ആര്‍ ശ്രീലേഖ ഐപിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തനിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി വിധിക്ക് പിറകില്‍ കളിച്ചത് ടോമിന്‍ തച്ചങ്കരിയാണെന്ന് അവര്‍ ആരോപിച്ചു. കഴിഞ്ഞ 29 വര്‍ഷമായി തച്ചങ്കരി തന്നെ പിന്തുടര്‍ന്നു വേട്ടയാടുന്നതായും ഇനി തനിക്ക് മോചനം വേണമെന്നും ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചു.
സ്‌കൂള്‍ ബസ്സുകളിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്ന ശ്രീലേഖ ഐപിഎസിനെതിരേ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഋഷിരാജ് സിങ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ നടന്ന സംഭവത്തില്‍ ടോമിന്‍ തച്ചങ്കരി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെയാണ് പരാതി ഉയര്‍ന്നത്. എന്നാല്‍, ഇതിലൊന്നും നേരിട്ടു പങ്കാളിയല്ലാതിരുന്ന തന്നെ 2015ല്‍ ഈ കേസിന്റെ ഭാഗമാക്കി പരാതിക്കാരന്‍ കോടതിയെ സമീപിച്ചതിനു പിന്നില്‍ ടോമിന്‍ തച്ചങ്കരിയെന്നാണ് പ്രധാന ആക്ഷേപം.
1987ലെ ഐപിഎസ് ട്രെയിനിങ് സമയം മുതല്‍ തച്ചങ്കരി തന്നെ വേട്ടയാടുകയാണ്. എന്ത് പരാതി ലഭിച്ചാലും അന്വേഷണത്തിന് ഉത്തരവിടുന്ന ജഡ്ജിയാണ് വിജിലന്‍സ് കോടതിയിലുള്ളത് എന്നു മനസ്സിലാക്കിയാണ് തച്ചങ്കരി ഗൂഢാലോചന നടത്തിയത്. ഇതിനായി കോടതി നിര്‍ദേശപ്രകാരം വിജിലന്‍സ് ഡിവൈഎസ്പി നല്‍കിയ രഹസ്യറിപോര്‍ട്ട് പരാതിക്കാരന് ചോര്‍ത്തിനല്‍കി. തനിക്കു ലഭിക്കേണ്ട പ്രമോഷനും മറ്റു സ്ഥാനമാനങ്ങളും ഇല്ലാതാക്കുകയാണ് ഇതിലൂടെ തച്ചങ്കരി ലക്ഷ്യംവച്ചത്. ടോമിന്‍ തച്ചങ്കരിയില്‍ നിന്നുള്ള നിരന്തര മാനസികപീഡനം കാരണം താന്‍ രോഗിയായി മാറിയെന്നും ഇനിയും ഇത് സഹിക്കാന്‍ സാധിക്കില്ലെന്നും ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
അതേസമയം, ആര്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ തച്ചങ്കരി നിഷേധിച്ചു. തീര്‍ത്തും ബാലിശമായ ആരോപണങ്ങളാണ് ശ്രീലേഖയുടേതെന്ന് ടോമിന്‍ തച്ചങ്കരി പറഞ്ഞു. എന്ത് തെളിവാണ് ഇതൊക്കെ തെളിയിക്കാന്‍ ശ്രീലേഖയ്ക്ക് പുറത്തുവിടാനുള്ളത്. ആര് ആരെയാണ് വേട്ടയാടുന്നതെന്ന് പോലിസ് സേനയിലുള്ളവര്‍ക്ക് അറിയാം. എന്തായാലും ശ്രീലേഖയുടെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും തച്ചങ്കരി പറഞ്ഞു.
Next Story

RELATED STORIES

Share it