Flash News

ഡ്രൈവിങ് ലൈസന്‍സിനുള്ള പ്രായപരിധി ഉയര്‍ത്തണം: ജസ്റ്റിസ് ചന്ദ്രശേഖരദാസ് കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലൈസന്‍സ് ലഭിക്കാനുള്ള പ്രായപരിധി ഉയര്‍ത്തണമെന്ന് റോഡപകടങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ടി കെ ചന്ദ്രശേഖരദാസ് കമ്മീഷന്‍. പുരുഷന്‍മാര്‍ക്ക് 20 ഉം സ്ത്രീകള്‍ക്ക് 21ഉം വയസായി പ്രായപരിധി ഉയര്‍ത്തണമെന്നാണ് കമ്മീഷന്റെ ശുപാര്‍ശ. ഇപ്പോഴിത് 18 വയസാണ്. കുറഞ്ഞത് 50 മണിക്കൂറെങ്കിലും വാഹനമോടിച്ച് പരിചയമുള്ളവര്‍ക്ക് മാത്രമേ ലൈസന്‍സ് നല്‍കാവൂ.

യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്നതിന് റോഡ് സുരക്ഷാ അതോറിറ്റി പ്രത്യേക ഫണ്ട് സ്വരൂപിക്കണം. റോഡപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരമായി രണ്ടുലക്ഷം രൂപ ഇതില്‍നിന്ന് നല്‍കണം. സ്വകാര്യ ബസ്സുകളില്‍ മിനിമം ചാര്‍ജിന് മുകളില്‍ യാത്രചെയ്യുന്നവരില്‍നിന്ന് ഒരുരൂപ സെസ് ഈടാക്കിയാവണം തുക കണ്ടെത്തേണ്ടത്. ഒരുകോടി യാത്രക്കാരെ കണക്കാക്കിയാല്‍ ഇങ്ങനെ ഒരുവര്‍ഷം 300 കോടി രൂപ സെസ്സിലൂടെ പിരിക്കാനാവുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള ശുപാര്‍ശകളടങ്ങിയ റിപോര്‍ട്ട് തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ടി കെ ചന്ദ്രശേഖരദാസ് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറി. റിപോര്‍ട്ട് മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it