ഡിജിസിഎ നിബന്ധനകള്‍ തിരിച്ചടി

കരിപ്പൂര്‍: കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ)അനുമതി നിഷേധിക്കുന്നത് ഹജ്ജ് സര്‍വീസുകള്‍ക്കും തിരിച്ചടിയാവും. റണ്‍വേ നവീകരണ ജോലികളുടെ പ്രവര്‍ത്തനം പൂര്‍ത്തിയായാലും കരിപ്പൂരില്‍ നിന്ന് പിന്‍വലിച്ച വിമാനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. മംഗലാപുരം വിമാനത്താവളത്തിലുണ്ടായ വിമാന ദുരന്തത്തിന്റെ പാശ്ചാത്തലത്തിലാണിത്. റണ്‍വേയുടെ നീളം 13000 അടിയായി ഉയര്‍ത്താതെ അനുമതി നല്‍കാനാവില്ലെന്ന നിലപാടിലാണ് അധികൃതര്‍. കരിപ്പൂരില്‍ വന്നിറങ്ങിയ ജംബോ സര്‍വീസുകള്‍ക്കാണു നിലവിലെ പ്രശ്‌നം ചൂണ്ടിക്കാട്ടുന്നത്. കരിപ്പൂര്‍ റണ്‍വേക്ക് നീളം കുറവുള്ളത് വലിയ വിമാനങ്ങള്‍ക്ക് ഭീഷണിയാവുമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. തുടര്‍ച്ചയായി വലിയ വിമാനങ്ങള്‍ വന്നിറങ്ങുന്നത് റണ്‍വേയുടെ ബലക്ഷയത്തിനും കാരണമാവുമെന്ന് അധികൃതര്‍ പറയുന്നു. 13 വര്‍ഷമായി വലിയ വിമാനങ്ങള്‍ ഹജ്ജ് സര്‍വീസ് നടത്തിയ കരിപ്പൂരില്‍ അധികൃതരുടെ പുതിയ വാദഗതികള്‍ ഹജ്ജ് തീര്‍ത്ഥാടകരെ പ്രയാസത്തിലാക്കുന്നതാണ്. ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിച്ചവരില്‍ 82.6 ശതമാനവും മലബാറുകാരാണ്. നവീകരണ പ്രവൃത്തികളുടെ ഭാഗമായി അടച്ചിട്ട റണ്‍വേയുടെ ഭാഗം അടുത്തമാസം 4ന് തുറന്നു കൊടുക്കും. റണ്‍വെ പ്രവൃത്തികള്‍ക്കായി ഉച്ചയ്ക്ക് 12 മുതല്‍ രാത്രി എട്ടുവരെ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കില്ല. നാലു ഘട്ടങ്ങളായി നടന്നുവരുന്ന ടാറിങ് പ്രവൃത്തികളില്‍ രണ്ടുഘട്ടം പൂര്‍ത്തിയായി. ഏപ്രില്‍ മൂന്നാംഘട്ട ടാറിങും സപ്തംബറോടെ നാലാംഘട്ട ടാറിങും പൂര്‍ത്തിയാക്കി നവംബറില്‍ പൂര്‍ണമായും തുറന്നു കൊടുക്കാനാവും. 2017 ഫെബ്രുവരിയില്‍ പൂര്‍ത്തീകരിക്കാനുളള പദ്ധതിയാണു 6 മാസങ്ങള്‍ക്ക് മുമ്പു തന്നെ പൂര്‍ത്തിയാക്കുന്നത്. റണ്‍വേ നവീകരണത്തിലെ ഒന്നാംഘട്ട ടാറിങ് പ്രവര്‍ത്തനങ്ങള്‍ രണ്ട് മാസം മുമ്പ് തന്നെ പൂര്‍ത്തിയായി—രുന്നു. ഇതിനെ തുടര്‍ന്ന് 2400 മീറ്റര്‍ റണ്‍വേ ഉപയോഗത്തിനായി തുറന്ന് കൊടുത്തിരുന്നു. റണ്‍വേ ബലപ്പെടുത്താനായി മണ്ണ് എടുത്തതുമൂലം രൂപംകൊണ്ട കുഴി നികത്താനായാണ് റണ്‍വേയിലെ 400 മീറ്റര്‍ ഭാഗം ടാറിങില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. രണ്ടാംഘട്ട ടാറിങ് ജോലികള്‍ അവസാനിക്കുന്നതോടെ റണ്‍വേയുടെ 2400 മീറ്റര്‍ നീളവും ഉപയോഗിക്കാനാവും.
Next Story

RELATED STORIES

Share it