Flash News

ഡിഗ്രി പ്രവേശനം : പ്ലസ്ടൂക്കാര്‍ക്ക് ഓണ്‍ലൈന്‍ ഉപയോഗിക്കുന്നതിന് ബോധവല്‍ക്കരണം നല്‍കണമെന്ന് ബാലാവകാശസംരക്ഷണ കമ്മീഷന്‍

തിരുവനന്തപുരം : ഡിഗ്രിപ്രവേശനവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കുന്നതിന് പ്ലസ് ടൂ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ വാര്‍ഷികപരീക്ഷയ്ക്കുമുന്‍പ് നല്‍കണമെന്ന് ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഡയറക്ടര്‍മാര്‍ക്ക് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പ്ലസ് ടൂ ഫലം വന്നാലുടന്‍തന്നെ ഓണ്‍ലൈന്‍ ബിരുദപ്രവേശനവുമായി ബന്ധപ്പെട്ട് സ്‌കൂളുകളില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സ്ഥാപിക്കണമെന്നും ശുപാര്‍ശയുണ്ട്. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികളുടെ തുടര്‍ പഠനം ഉറപ്പുവരുത്തുന്നതിന് പ്ലസ് ടൂ/ ബിരുദപ്രവേശന സമയത്ത് ഹെല്‍പ്പ് ഡെസ്‌ക്ക് സ്ഥാപിക്കണമെന്ന് പട്ടികവര്‍ഗ്ഗ വികസനവകുപ്പ് ഡയറക്ടര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ബിരുദ പ്രവേശനത്തിനുളള സ്‌പോട്ട് അലോട്ട്‌മെന്റുകള്‍ സര്‍വ്വകലാശാല നിശ്ചയിക്കുന്ന ദിവസം തന്നെ നടത്തണമെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല രജിസ്ട്രാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴിലെ വിവിധ കോളേജുകളില്‍ ബിരുദ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച വിദ്യാര്‍ഥിനിക്ക് പ്രവേശനം ലഭിക്കാതിരുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിലാണ് കമ്മീഷന്റെ നിര്‍ദ്ദേശം. കൊണ്ടോട്ടി ഗവണ്‍മെന്റ് കോളേജിലെ പ്രവേശനം നിരസിച്ച് മങ്കട ഗവണ്‍മെന്റ് കോളേജില്‍ പ്രവേശനം നേടാനെത്തിയ വിദ്യാര്‍ത്ഥിനിക്ക് ഓപ്പണ്‍ മെറിറ്റില്‍ സീറ്റില്ലാത്തതിനാല്‍ പുറത്താകേണ്ടി വന്നുവെന്നായിരുന്നു പരാതി. പ്രവേശനത്തിനുളള വെബ്‌സൈറ്റ് തകരാറിലായെന്ന കോളേജിന്റെ വാദം കമ്മീഷന്‍ തള്ളി. കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ ഗ്ലോറി ജോര്‍ജ്ജ്, എന്‍. ബാബു എന്നിവരുടേതാണ് ഉത്തരവ്.
Next Story

RELATED STORIES

Share it